Tuesday, April 10, 2018

ഗൃഹാതുരത്വമുണര്‍ത്തുന്ന ചിരിയോര്‍മ്മകള്‍"


താളം തെറ്റി കടന്നുപോകുന്ന കാറ്റിനോടു കലഹിച്ചു തലമുടിയിഴകള്‍ മുഖത്തേക്ക് പാറി വീണ് കാഴ്ചയെ അലോസരപ്പെടുത്തുന്നുന്നുണ്ടെങ്കിലും കലപിലാന്നു ചിരിച്ചോടുന്ന ഓര്‍മ്മകളെ വിട്ടു പോരുന്നതെങ്ങനെ...

നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമ്മയുടെ ശബ്ദം ഇന്നലെ കേട്ടത്. ഫോണിലൂടെ എത്തിയ ആ ശബ്ദത്തിലെ വിറയല്‍ ..സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ തെളിയുന്ന വാര്‍ദ്ധക്യത്തിന്‍റെ നരച്ചനിഴലില്‍ വാത്സല്യത്തിന്‍റെ പൂക്കള്‍ വിടരുന്നത് വാക്കുകളിലൂടെ ഞാന്‍ അനുഭവിച്ചറിയുകയായിരുന്നില്ലേ..

എന്തിനായിരുന്നു ഈ ഒളിച്ചോട്ടം ..? ദേവേട്ടന്‍ തന്‍റെ പഴയ കാമുകിയോടൊത്തു ജീവിതം ആരംഭിച്ചപ്പോള്‍ തോല്‍ക്കാന്‍ മനസ്സ് വന്നില്ല .'ജീവിക്കണം ജീവിച്ചു തന്നെ ഈ ലോകത്തോടു പ്രതികാരം ചെയ്യണം ' എപ്പോഴോ അങ്ങനെയൊരു ചിന്ത മനസ്സിലേറ്റ മുറിവുകളെ തഴുകി സാന്ത്വനിച്ചപ്പോഴാണ്, മറ്റൊരു ചിന്തയ്ക്ക് കാത്തു നില്‍ക്കാതെ , വീട്ടിലാരോടും പറയാതെ ഒരു സ്ഥലമാറ്റം ചോദിച്ചു വാങ്ങി, മഹാനഗരത്തിന്‍റെ തിരക്കുകളില്‍ മുഖം ഒളിപ്പിച്ചിത്ര നാൾ കഴിച്ചുകൂട്ടിയത്. കഴിഞ്ഞയാഴ്ച ഷോപ്പിംഗ് മാളില്‍ വച്ചു അവിചാരിതമായി കണ്ടുമുട്ടിയ സജിയാണ് തന്നെ കണ്ട കാര്യം അമ്മയെ അറിയിച്ചതും നമ്പര്‍ നല്കിയതും ..

അമ്മയുടെ സ്വരം കേട്ടതിനു ശേഷം‍ കണ്ണുകളില്‍ ഏറെ നിഴലുകള്‍ക്ക് അനക്കം വയ്ക്കുംപോലെ..
ചിന്തകളിലാകെ ഒരു പൂമരം ഉലയുന്നത് പോലെ..
വീണ്ടും ബന്ധങ്ങളുടെ നാമ്പുകള്‍ ഉണരുന്നതുപോലെ..
വേരുകളിലാകെ ഓര്‍മ്മനനവു പടരുന്നതുപോലെ...

എത്ര പ്രിയപ്പെട്ടവരായിരുന്നു എല്ലാവരും ..നഗരത്തിലെ വേവുന്ന ചൂടില്‍ , തിരക്കുകളുടെ അസഹ്യതയുടെ ഭാണ്ഡവും പേറി ,ഉള്ളുരുകുന്ന നോവുമായി സഞ്ചരിക്കുമ്പോഴൊക്കെയും പലപ്പോഴും മനസ്സ് കൊന്നശ്ശേരി ഗ്രാമത്തെ കാണാന്‍.. അമ്മയുടെയും ഏട്ടന്മാരുടെയും തണലിലുറങ്ങാൻ ..ഭാവാനിപ്പുഴയുടെ കുളിരിലേക്ക് ഒന്നുക്കൂടി മുങ്ങാംകുഴിയിടാന്‍, കാവിലെ കളിയാട്ടത്തിനു കൂട്ടുകാരുമൊത്ത് ചിരിച്ചുല്ലസിക്കാന്‍ .. എത്ര മോഹിച്ചിരിക്കുന്നു ..

രേവമ്മയും ഭാനുവും കാത്തുവും ഒക്കെ ഇപ്പോള്‍ എവിടെയാവും ..? പണ്ട് പള്ളിക്കൂടത്തില്‍ പോകും വഴി നാലാളും മത്സരമായിരുന്നു വഴിയോരത്തെ കാഴ്ചക്കാരായ തൊട്ടാവാടിയെ തൊട്ടുമയക്കാന്‍.. മഷിപ്പച്ചിലയുടെ തണ്ടുഞരടി നീരൂറ്റിക്കളഞ്ഞു പൊട്ടാസ് പൊട്ടിക്കാന്‍...

വൈകിയെന്നും ക്ലാസ്സില്‍ എത്തുന്നതുന്നതിനു രാജമ്മ ടീച്ചര്‍ എത്ര തവണ ക്ലാസ്സിനു പുറത്തു നിര്‍ത്തിരിക്കുന്നു നാലാളേയും. സത്യത്തിലന്നു ക്ലാസ്സിനു അകത്തിരിക്കുന്നതിനെക്കാളിഷ്ടം നാലാള്‍ക്കും ക്ലാസ്സിനു പുറത്തു നില്‍ക്കുന്നതായിരുന്നുവല്ലോ..

ശേഖരേട്ടന്റെ വീട്ടുമുറ്റത്തെ ചക്കരമാവില്‍ എറിഞ്ഞ കല്ല് ലക്‌ഷ്യം തെറ്റി ജനല്‍ച്ചില്ലു പൊട്ടിച്ചപ്പോള്‍ , അവർ പരാതിക്കെട്ടു അമ്മയുടെ മുന്നില്‍ അഴിച്ചു വച്ചപ്പോള്‍ അന്ന് , അടിയ്ക്കാനായി അമ്മ പിറകെ വന്നപ്പോള്‍ താന്‍ എത്ര തവണയാ വീടിനു വലം വച്ചോടിയത്.വല്യേട്ടനായിരുന്നു ആ അടിയില്‍ നിന്നും അന്ന് തന്നെ രക്ഷിച്ചത്.

.കുറുമ്പുകള്‍ നിറഞ്ഞ ആ കാലം എത്ര മനോഹരമായിരുന്നു ,ഓർമ്മഭാരങ്ങളില്ലാതെ ,വേവലാതികളില്ലാതെ അപ്പൂപ്പൻ താടിപോലെ പാറിപ്പറന്ന് താൻ പിന്നിട്ട നാട്ടുവഴികൾ , കുസൃതികൾ .. ഒക്കെയിപ്പോ ഓര്‍ക്കുമ്പോഴെന്തു മധുരമാണവയ്ക്ക് ..

കാവില്‍ കളിയാട്ടം തുടങ്ങുമ്പോൾ ‍ വീട്ടിലായിരുന്നു ആഹ്ലാദത്തിമിര്‍പ്പു മുഴുവൻ..ഓപ്പോളും കുട്ട്യോളും,വല്യമ്മായിയും കുടുംബവും..അങ്ങനെ എല്ലാവരുമൊത്തുകൂടുമ്പോള്‍ തന്റെ വീട് കലപിലശബ്ദങ്ങളുടെ കിളിക്കൂട്‌ പോലെയാകുമായിരുന്നു .

അടുക്കളപ്പണിയോടു അന്നേ തനിക്ക് കരിയിലപൊഴിച്ചു ജോലി കൂട്ടുന്ന ശിശിരത്തോടുള്ള ഇഷ്ടക്കേടുപോലെ ഒരു ഇഷ്ടക്കേടുണ്ടായിരുന്നല്ലോ . അതുകൊണ്ടുതന്നെ സദ്യ ഒരുക്കാൻ കൂടാൻ‍ അമ്മ വിളിക്കുമ്പോള്‍ അടുക്കളയിലെത്തി ചുറ്റിക്കറങ്ങി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ക്യാരറ്റും ഒക്കെ പെറുക്കി തിന്നും ..അത് കണ്ടു അമ്മ വഴക്ക് പറയുമ്പോള്‍ 'ഇതാ ഞാന്‍ അടുക്കളയിലേക്ക് വരാത്തത് വെറുതെ വഴക്കു പറയും 'ന്ന് പറഞ്ഞു അമ്മയോടു കലമ്പി ജോലിയില്‍ നിന്ന് രക്ഷപ്പെടുക പതിവായിരുന്നല്ലോ.....

എപ്പോഴും വായനയില്‍ ലയിച്ചിരിക്കുന്ന വല്യേട്ടനോട് എത്ര കുറുമ്പും താന്‍ കാട്ടിയാലും ഏട്ടനു വാത്സല്യമായിരുന്നു തന്നോട് ... എന്നാൽ ,കൊച്ചേട്ടനാണ് എന്നും തന്നെ കരയിച്ചിട്ടുള്ളത്... കളിയാട്ടത്തിനെത്തുന്ന ബലൂണ്‍ക്കാരനില്‍ നിന്ന് കൊച്ചേട്ടന്‍ കളിത്തോക്ക് വാങ്ങുന്നത് തന്നെ, എന്നെ പേടിപ്പിക്കാന്‍ വേണ്ടിയായിരുന്നല്ലോ..തോക്കു നെറ്റിയിലേക്ക് ചൂണ്ടി "ടീ ,മീരാ നീ വലിയ പാട്ടുകാരിയല്ലയോ പാടെടി ഉറക്കെ " എന്ന് പറഞ്ഞു ഭയപ്പെടുത്തുമ്പോള്‍ എത്ര തവണ കരഞ്ഞു കൊണ്ട് പാടിയിരിക്കുന്നു..കരച്ചില്‍ കേട്ട് അമ്മയാണന്ന് രക്ഷിക്കാന്‍ വരിക.. അമ്മയപ്പോൾ കൊച്ചേട്ടനെ വഴക്കു പറയുന്നതു കേട്ട് എത്ര സന്തോഷിച്ചിരിക്കുന്നു താൻ ..

വേനല്‍മഴ കനക്കുന്നു...ജനാല വഴി മഴത്തുള്ളികള്‍ മുഖത്തേക്ക് പാറിവീണപ്പോഴാണ് ഓര്‍മ്മ ചിന്തുകള്‍ നെയ്ത വലയില്‍ നിന്നും പിടഞ്ഞു സ്ഥലകാലബോധത്തിലേക്ക് എത്തിയത്... ഓഹ്! ,ട്രെയിൻ തലശ്ശേരി പിന്നിട്ടിരിക്കുന്നു .അടുത്തത് തനിക്കിറങ്ങാനുള്ള സ്റ്റേഷനാണ് 
.
വലിയ വായുമായി കുംഭ വീര്‍പ്പിച്ചു കൊണ്ടിരിക്കുന്ന നഗരം ഇന്നെന്റെ ഗ്രാമത്തെയും വിഴുങ്ങിയിരിക്കുമോ .വീടിനു മുന്നിലെ വിശാലമായ പാടവും ,നെൽത്തണ്ടുകളെ ഇക്കിളികൂട്ടി പായുന്ന മാനത്തുകണ്ണികളും ഉണ്ടാകുമോ ഇപ്പോഴും ..
ആലിലകൾ മന്ത്രം ചൊല്ലണ അമ്പലമുറ്റം ,വാവലുകൾ തലക്കീഴായി കിടന്ന് തപസ്സു ചെയ്യുന്ന, നിശ്ശബ്ദത കുടിച്ച് കനം വച്ച കാവ് .. കൈതോലകളിൽ തുമ്പികൾ കിന്നാരം മൂളണ നാട്ടുവഴികൾ ...ഒക്കെയൊക്കെ കാണാൻ കൊതിയേറുകയാണ് .

ഇത്ര നാളും നാട്ടുസുഗന്ധമേൽക്കാതെ സ്വന്തം മുഖമൊളിപ്പിക്കാൻ മാളം അന്വേഷിച്ച താനെത്ര ഭീരുവാണ് .. എല്ലാവർക്കും വേദന നൽകിയിട്ട് സ്വന്തം കണ്ണീരിൽ മാത്രം വേദന കണ്ട ഞാൻ വല്ലാതെ സ്വാർത്ഥയായി പോയിരിക്കുമോ......പാവം അമ്മ ! ആ കണ്ണീരിനു മുന്നില്‍ കീഴടങ്ങാതിരിക്കുന്നതെങ്ങനെ...

ആദ്യം തന്നെ ഇത്ര നാളും വേദനിപ്പിച്ചതിനു ആ പാദങ്ങളില്‍ വീണു മാപ്പ് ചോദിക്കണം... അമ്മ മണമേറ്റ്ആ മടിയില്‍ തലചായ്ച്ചുറങ്ങണം ....അഞ്ചു ദിവസത്തെ അവധിയുണ്ട്‌...കഴിഞ്ഞു പോയ നാളുകളില്‍ താന്‍ അമ്മയ്ക്ക് നല്‍കാതിരുന്ന എല്ലാ സ്നേഹവും നല്‍കണം...ആ വാത്സല്യം നുകരണം ....ഇത്ര നാളും ഈ മനസ്സിനെയാണോ താന്‍ അടക്കി വച്ചിരുന്നതോര്‍ക്കുമ്പോള്‍ ......

Monday, January 22, 2018

ഒരു സ്വപ്നത്തിനൊപ്പം.........

ചുറ്റും ഇരുൾ പടർന്നു വരികയായിരുന്നു... നടത്തം ഒറ്റയ്ക്കല്ല  ..
ആരൊക്കെയോ മുമ്പും പിമ്പും ഒപ്പവും ..
എന്തെല്ലാമോ ആരൊക്കയോ പിറുപിറുക്കുന്നു.. 
 വലതുകൈയിലെചൂണ്ടാണിവിരൽ കോർത്തുപിടിച്ചാരോ 
എന്നോടു മാത്രമായി എന്തോ സംസാരിക്കുന്നു . 
മുഖം വ്യക്തമായി കാണാൻ കഴിഞ്ഞിയുന്നില്ല.. ശബ്ദവും അവ്യക്തം.
നല്ല തൂവെള്ളവസ്ത്രമാണ് എല്ലാവരും ധരിച്ചിരിക്കുന്നത് .. 
എവിടേക്കാണി യാത്ര...? എന്നതുമറിയില്ല ..
വെറും ഒരു പഞ്ഞിക്കെട്ടുപോലെ അവരൊപ്പം ഞാനും നടക്കുകയാണ് ...

പെട്ടെന്നു കോർത്തുപിടിച്ച വിരൽ എന്നെ സ്വതന്ത്രയാക്കിയ പോലെ .. 
ചുറ്റുപാടും നോക്കി.. ഇരുളിനു കനം കൂടിയിരിക്കുന്നു .

ചുറ്റിലുമാരുമില്ല.. ഭയന്നുവോ.... ഇല്ല... 
അകലെയല്ലാതെ കാണുന്ന ഒരു ചെറിയ പ്രകാശത്തിന്റെ ഉറവ 
നേരത്തരിച്ചിറങ്ങുംപോലെ..അവിടേക്ക് മെല്ലെ ചെന്നു... 
അപ്പോഴാണ് കണ്ടത് .. 

നല്ല പൊക്കമുളള കൊഴുത്തുരുണ്ട ഒരു പോത്ത് ... 
അത് തലയുയർത്തിപ്പിടിച്ച് എന്നെ തന്നെ രൂക്ഷമായി നോക്കിനില്ക്കുന്നു .
അതിനു മുകളിൽ ശരീരം മുഴുവൻ രോമംനിറഞ്ഞ 
ഭീമാകാരനായ ഒരു മനുഷ്യൻ .. 
അയാൾ പുഞ്ചിരിക്കുന്നതു പോലെ .....
വല്ലാത്തൊരു കാഴ്ച....
കഥകളില്‍ മാത്രം എപ്പോഴോ പറഞ്ഞു കേട്ട ഭയാനകമായ രൂപം..
തൊട്ടു മുന്നില്‍ ...

ഭയം ഒട്ടും തോന്നുന്നതേയില്ല . .. 
മനസ്സില്‍ ഇന്ന് വരെ അനുഭവിക്കാത്തൊരു ശാന്തത വന്നു നിറയുംപോലെ..
പെട്ടെന്നാണ് വെളിച്ചം കൂടിക്കൂടി വന്നത് ... 
ആ വെളിച്ചം മുഴുവന്‍ കണ്ണിലേക്ക് തുളഞ്ഞു കയറും പോലെ ... 

പ്രകാശത്തെ തടയാനെന്നവണ്ണം കണ്ണുതിരുമ്മിയപ്പോഴേക്കും 
ഉറക്കത്തിൽനിന്നു പതിയെ ഉണർവിലേക്കൂർന്നു ഞാന്‍ വീണു പോയി ......

ചോദ്യം മാത്രം ബാക്കി വച്ച
ആ സ്വപ്നം എന്താവാം ... 
ആരാണൊപ്പം ഉണ്ടായിരുന്നവർ ... 
ആരാണെന്നെ തനിച്ചാക്കി പോയത് ....?
എന്നെ തേടി വന്ന ആ  ഭീമാകാര രൂപം ആരാണ് ...?
ഇന്നിന്റെ ഒറ്റപ്പെടലിലൊക്കെ ഈ ചോദ്യങ്ങൾ 
മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു ...
തൂവി പോകാത്ത കണ്ണുനീര്‍ എപ്പോഴുമിന്ന്‍
എന്റെ കാഴ്ചകളെ മറച്ചു കൊണ്ടിരുന്നു ...
ആരോടാ ഇതൊക്കെ ഒന്നു പങ്കുവയ്ക്കുക ...
ഒരുപാട് സന്തോഷമുഖങ്ങള്‍ക്കൊപ്പം 
പകല്‍ പകിടുമ്പോള്‍ പുഞ്ചിരിയുടെ മുഖമൂടി 
അഴിഞ്ഞു വീഴരുതേയെന്ന വെറുമൊരു ആഗ്രഹം മാത്രം...

കനലെരിയുന്ന മനസ്സുകൾ

 ഇന്നും വൈകിയോ ദൈവമേ!. എന്തു കഷ്ടമാണിതെന്നും ..
ഏതു ദൈവം..എന്ത് ദൈവം...
കണ്ണും പൂട്ടിക്കെട്ടി ഒന്നും മിണ്ടാതെയിരിക്കുന്ന 
ഈ ദൈവങ്ങളോട് 
പരിഭവം പറഞ്ഞിട്ടെന്തു കാര്യം...

വെളുപ്പിനു നാലുമണിക്കു ഉണർന്നതല്ലേ താൻ...
 പ്രാതലും ഉച്ചഭക്ഷണവും ഒക്കെ ഒരുക്കി വച്ചു .. 
അമ്മയ്ക്കു കഴിക്കാനുള്ള മരുന്നും എടുത്തു വച്ചു .
കുട്ടനെ സ്കൂളിൽ വിടാൻ ഒരുക്കാനാ പെടാപ്പാട് .. 
ഇങ്ങോട്ടു വിളിച്ചാൽ ചെക്കൻ അങ്ങോട്ടു ഓടും ... എന്താ ചെയ്ക .
കുളിപ്പിച്ചു കൊണ്ടു വന്നു ഭക്ഷണം നല്കി കഴിയുമ്പോഴേക്ക് 
സമയം ഓടിയങ്ങു പോകും.....

ഇതു വല്ലതും രവിയേട്ടന് അറിയണോ ... 
ഉണർന്നു വന്നാലുടൻ ചൂടുചായ കൈയിൽ കിട്ടണം .
പിന്നെ പേപ്പറിലേക്ക് മിഴിയും നട്ടിരിക്കുന്നതു കാണുമ്പോ 
ഇരച്ചു വരും തനിക്കു ദേഷ്യം..
'പരീക്ഷ എഴുതാൻ പോകുവാണോ രവിയേട്ടാ ഇങ്ങനെ ന്യൂസ് പഠിച്ചിട്ട് .
ആ ചെക്കനെ ഒന്നുണർത്തി കുളിപ്പിച്ച് ഒരുക്കരുതോ '
എന്നൊക്കെ അരിശംമൂത്തു അടുക്കളയിൽ നിന്നു 
താൻ പിറുപിറുത്താലും ആരു കേൾക്കാൻ ...

ദൈവമേ! ഇങ്ങനെയൊരു തലവിധി എന്നു പറഞ്ഞാവും 
പിന്നെ താൻ തനിയെ സമാധാനിക്കുക... 
ഇന്നു ചെക്കനെ കുളിപ്പിച്ച് ഒരുക്കാൻ നേരത്താണ് അടുത്ത ഇടിവെട്ടലുണ്ടായത് .. രവിയേട്ടനിന്നും കാണുമല്ലോ ഓരോ പുതിയ ആവശ്യങ്ങള്‍ ...
 തലസ്ഥാനനഗരിയില്‍ ചലച്ചിത്രോത്സവം തുടങ്ങി പോലും ...
അവിടെ പോകണംപോലും .. 
അവിടെ കൂട്ടുകാരൊക്കെ ഉണ്ടാകും ചെലവുണ്ടാകും 
അതിനായിത്തിരി രൂപ വേണംന്ന് .

ആവശ്യം കേട്ടപ്പോൾ നെഞ്ചിനുള്ളിലൊരു ആളലാ ഉണ്ടായത് .
കറന്റ് കാശ് അടയ്ക്കാനുള്ളത് ബാഗിലുണ്ട്.
ഏട്ടനതു കണ്ടാല്‍ എടുത്തതു തന്നെ.. .
അതെങ്ങനെയാ കാണാണ്ട് ഒളിച്ചുവയ്ക്കുക. 
ഹൃദയമിടിപ്പുകൂടുംപോലെ..
എങ്ങനെയെങ്കിലും ആ രൂപ കുട്ടന്‍റെ ബാഗില്‍ ഒളിപ്പിച്ചപ്പോഴാ സമാധാനമായത് ..


 " ജീവിതത്തോടു ഒരു ഉത്തരവാദിത്തവുമില്ലാതെ 
കൂട്ടുകാരുമായി തിമിർത്തു നടക്കുന്ന ഒരാളെ എന്തിനാ ഇങ്ങനെ നീ ചുമക്കുന്നത് " എന്ന് 
രാധു എപ്പോഴും തന്റെ സങ്കടങ്ങൾ കേൾക്കുമ്പോ ചോദിക്കാറുണ്ട്..ഒക്കെ വിധി....എന്‍റെയീ കഷ്ടപാട് ദൈവം കാണാതിരിക്കില്ലല്ലോ.... 
എന്ന തന്‍റെ മറുപടി കേൾക്കുമ്പോ അവൾക്കു അരിശമാ വരിക ..
"ഒന്നു പോടീ....ദൈവം...അവരും ഇപ്പോള്‍ പണക്കാര്‍ക്കൊപ്പമാ...
 നീ കൊടുക്കുന്ന പിച്ചകാശല്ല പണക്കാര്‍ അവര്‍ക്ക് കൊടുക്കുന്നത് 
അപ്പോള്‍ പിന്നെ നിന്‍റെ ആവലാതികള്‍ കേള്‍ക്കുമോ അവര്‍ 
ഒന്നോര്‍ത്താല്‍  അവള്‍ പറയുന്നതും ശരി തന്നെ ....
ജീവനുള്ള ഒരു മനുഷ്യരില്ല സഹായത്തിനു പിന്നെയല്ലേ 
പാറയില്‍ തപസിരിക്കുന്ന ദൈവം .... 

"മണിമംഗലത്തു നിന്നു വന്ന ആലോചനയാ 
നമ്മുടെ ഭാഗ്യമാ , നമുക്കിതു ഗൗരിക്കു എങ്ങനെയെങ്കിലും നടത്താം ഭാനു" 
എന്നമ്മയോടു അച്ഛൻ പറയുന്നതു കേട്ടപ്പോഴെ താൻ പറഞ്ഞതാ 
'ഇപ്പോ വേണ്ടച്ഛാ, അച്ഛനിനിയും കൂടുതൽ കടക്കാരനാകണ്ട .
ചേച്ചിയുടെ കല്യാണാവശ്യത്തിനായി 
വല്യമ്മയുടെ കൈയിൽ നിന്നു വാങ്ങിയതുപോലും കൊടുത്തു തീർക്കാൻ 
അച്ഛനു കഴിഞ്ഞിട്ടില്ല അതിന്റെ കൂടെ ഇതെങ്ങനെയാ .. 
ഇപ്പോ വേണ്ട കല്യാണം 'ന്ന് ..എത്ര താനന്നു എതിർപ്പു പറഞ്ഞു .
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ ....
"ഞങ്ങളുടെ നെഞ്ചിലെയീ നീറ്റൽ പെൺമക്കളുള്ള ഓരോ അച്ഛനമ്മമാരുടെയും നീറ്റലാണു മോളേ.. വരുന്ന ധനുവിൽ നിനക്ക് ഇരുപത്തിയൊമ്പത് വയസ്സാവും .. ഇനിയും നടന്നില്ലെങ്കിൽ ശരിയാവില്ല ഗൗരി "എന്നായിരുന്നന്ന് അമ്മയുടെ പക്ഷം .
എത്ര കരയേണ്ടി വന്നിട്ടും അച്ഛന്‍ വീടു വല്യമ്മയ്ക്ക് എഴുതി കൊടുത്തു 
ബാക്കി രൂപകൂടി വാങ്ങിയാണീ കല്യാണം നടത്തിയത് .

കല്യാണം കഴിഞ്ഞയുടൻ തന്നെ വീടു മാറാൻ വല്യമ്മ ആവശ്യപ്പെട്ടില്ലേ.. 
അച്ഛന്റെ കാലംവരെ അവിടെ താമസിക്കാൻ 
വല്യമ്മ അനുവദിക്കുമെന്ന അച്ഛന്റെ കണക്കുകൂട്ടൽ തെറ്റിയപ്പോ.. 
ആരോടും മിണ്ടാതെ തലയ്ക്കുകൈയും കൊടുത്തിരിക്കുന്ന 
അച്ഛനെ കണ്ടപ്പോള്‍ അന്ന് ആദ്യമായി എനിക്ക് എന്നോട് തന്നെയാ ദേഷ്യം തോന്നിയത്...
പെണ്‍ജന്മത്തിന്റെ ശാപങ്ങള്‍ തന്നെയാ 
ഈ വിധമുള്ള മനസ്സെരിഞ്ഞുള്ളകാഴ്ചകള്‍ കാണേണ്ടി വരിക എന്നത് ...
ഇപ്പോഴുമെന്നും വല്ലാതെ നീറ്റുന്ന ഒരോർമ്മയാണത് ....

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് 
ബന്ധങ്ങളിലും വിള്ളൽ വീഴുമെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ 
അച്ഛനും അമ്മയുമന്ന് എത്ര സങ്കടപ്പെട്ടു . 

വിവാഹം കഴിഞ്ഞേറെ കഴിയും മുമ്പ് തന്നെ മനസ്സിലായി 
രവിയേട്ടന്റെ സ്വഭാവം .
എന്തിനുമേതിനും ദേഷ്യം , 
ട്രാസ്പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ അല്ലേ..
ഇടയ്ക്കു കിട്ടുന്ന അവധിയൊക്കെ കൂട്ടുകാരുമായി കറങ്ങിനടന്നു കാശൊക്കെ തീര്‍ക്കും ..
വീട്ടുകാര്യങ്ങളെക്കുറിച്ചു ചിന്തയേയില്ല...
കഴിക്കാന്‍ വന്നിരിക്കുമ്പോള്‍ വിഭവങ്ങള്‍ ഇല്ലെങ്കില്‍ 
എല്ലാം വലിച്ചെറിഞ്ഞു ഇല്ലാത്ത ബഹളം തുടങ്ങും ..
'ഒക്കെ വാങ്ങി വാ സദ്യ തന്നെ ആവാല്ലോന്ന്‍ ' ഒരിക്കല്‍ പറഞ്ഞതിന് 
മുടിക്ക് കുത്തിപ്പിടിച്ച് എത്രയാ അന്നു തല്ലിയത്..

കുട്ടനെപ്പോലുമൊന്നു ശ്രദ്ധിക്കുകയില്ല .
രവിയേട്ടന്റെ അച്ഛനുംഅമ്മയും പ്രായമേറിയവരാണ് .. 
ഏട്ടനോടു അവരെന്തു പറഞ്ഞാലും പിന്നെ വലിയ വഴക്കിലെ കലാശിക്കൂ ...

ഇതൊന്നും തന്‍റെ അച്ഛനെയും അമ്മയെയും ഇതുവരെ അറിയിച്ചിട്ടില്ല ..
അവിടെ രണ്ടു വയറിനു കഴിഞ്ഞു കൂടാനുള്ളതും 
വീട്ടു വാടകയ്ക്കുള്ളതുമുണ്ടാക്കാന്‍ അച്ഛന്‍ ഇപ്പോഴും പണിക്ക് പോകയാണ് ..
അവരെ ഒന്ന് കാണാന്‍ പോകാനുള്ള അനുവാദം പോലുമില്ല ...
അവരെ ഓര്‍ക്കുമ്പോള്‍ അറിയാണ്ട് കണ്ണുകൾ നിറയുകയാണ് ..

ഓരോന്നോര്‍ത്തു നടന്നപ്പോ സ്കൂളില്‍ എത്തിയതു അറിഞ്ഞതേയില്ല ..
ഓഹ്! ആശ്വാസം ബെല്ലടിക്കാറാകുന്നതേയുള്ളൂ ..
ഈ ജോലി കൂടി ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ദൈവമേ എന്റെ ജീവിതം...

 ആശടീച്ചർ പറയുമ്പോലെ .. 
"ഓരോ മനസ്സും ഇവിടെ പ്രകാശം വിതറി എരിഞ്ഞുതീരുന്ന മെഴുകുതിരി പോലെയാണ് ഗൗരി ..മനസ്സെരിഞ്ഞു നീറുമ്പോഴും എത്ര നന്നായി ചിരിച്ചു അഭിനയിച്ചു എല്ലാവരുടെയും മുന്നിലൂടെ നീ മുന്നോട്ടു പോകുന്നു ,എത്ര വെയിലേറ്റങ്ങളെ ശിരസ്സില്‍ വഹിച്ചിട്ടാ വൃക്ഷം മറ്റുള്ളവയ്ക്ക് തണലു നല്‍കുന്നത് .. അങ്ങനെയാണിവിടെ ഓരോ ജീവിതവും ...ഇവിടെ ഓരോരുത്തരും ഒപ്പമുള്ളവരുടെ സന്തോഷത്തിനായി എരിയുന്ന മനസ്സിലും പുഞ്ചിരി പൊഴിച്ചു പോകയാണ് ..തനിക്ക് വേണ്ടിയല്ല ...ഒപ്പമുള്ളവര്‍ക്കായ്...
                                               
                                                     ആശടീച്ചറിന്റെ വാക്കുകളെത്ര സത്യമാ... ടീച്ചറിനെപോലുള്ള കൂട്ടുകാർ ഒരു ഭാഗ്യം തന്നെയാ .. ഓ ,ബെല്ലടിച്ചു ഇനി എല്ലാ വേദനകൾക്കുമൊരു ചെറിയ ഇടവേള നല്കി കുട്ടികളോടൊപ്പം കഴിയാം .. "എന്താ ഗൗരി പോകുന്നില്ലേ ക്ലാസ്സിലേക്ക് "ദേ ,വരുന്നു ന്ന് പറഞ്ഞ് ആശടീച്ചർക്കൊപ്പം ക്ലാസ്സിലേക്കു പോകുമ്പോഴും മനസ്സിലൊരു കനമങ്ങനെ......

Saturday, September 30, 2017

കടല്‍ കാണുന്നവര്‍...

വീണ്ടും നോവാഴങ്ങളിലേക്ക് മുങ്ങുകയാണെന്ന് അറിയാതല്ലയീ നടത്തം ..
ഇപ്പോള്‍ ,പ്രിയരെല്ലാം കൂടുതൽ മിഴിവോടെ
ഓര്‍മ്മയില്‍ തെളിയുകയാണ്.. ഒന്നും ഓര്‍ക്കരുതെന്നും ബാക്കിപ്പോന്ന ഇത്തിരി ദൂരത്തിലേക്ക് നടന്നു ചെല്ലാന്‍ ആരുടെയും ഓര്‍മ്മകളൊന്നും ആവശ്യമില്ലാന്നു എത്രവട്ടമീ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ് ..എന്നിട്ടും,
കൂട്ടുകാരുമൊത്തു കഴിഞ്ഞ ഓരോനിമിഷങ്ങളും.. അന്ന്, ഞങ്ങള്‍ക്കിടയിലേക്ക് അറിയാതെ വിരുന്നെത്തുന്ന പൊട്ടിച്ചിരികളും കൂടുതൽ തെളിമയോടെ മനസ്സിലങ്ങനെ ചിത്രം വരയുകയാണ് .. എവിടെയാവും ഇപ്പോള്‍ എല്ലാവരും ,,,
പിരിയുമ്പോള്‍ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു..
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൂടണം ..വിശേഷങ്ങള്‍ അറിയാന്‍ കൂടെക്കൂടെ വിളിക്കണം ...ആദ്യമൊക്കെ വിളിയും വിശേഷങ്ങളും ഒക്കെ അറിഞ്ഞിരുന്നു ..ഇപ്പൊ വിളിയുമില്ല ...കൂടലുമില്ല ...


ഒറ്റയ്ക്കാവുന്ന നേരങ്ങളിൽ എന്‍റെ മൗനങ്ങൾക്ക് ആയിരം നാവുമുളയ്ക്കുന്നുവോ .. വെറുതെയെങ്കിലും നഷ്ടങ്ങളെയെല്ലാം മനസ്സിലേക്ക് ഉരുട്ടിക്കയറ്റി വീണ്ടും ഉപ്പു രുചിക്കുന്നുവോ... മറവിയിലേക്ക് മനപ്പൂര്‍വം ഉപേക്ഷിച്ച എത്ര വാക്കുകള്‍ ....സ്വരങ്ങള്‍ ...ഇതൊക്കെയാരാണിപ്പോള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് ...

കൺമുനകോർക്കുന്ന ഓരോ വസ്തുവിലും ഇത്ര കൂടുതൽ ദൃശ്യഭംഗി പണ്ട് തോന്നാതിരുന്നതെന്താണ് .?
ഈ നോവിന്റെ സഹനത്തിലും ഇഷ്ടസ്വരങ്ങളെയും മുഖങ്ങളെയും വീണ്ടും കേൾക്കാനും കാണാനും കൊതിക്കുന്നതെന്തിനാണ് ഇനിയും.?
ചെറിയൊരു ഇരുൾപാതിയെയും നിഴലുകളെയും താനിപ്പോള്‍ വല്ലാതെ ഭയന്നു തുടങ്ങിയോ ...?
എന്തിനാണിപ്പോൾ ഓരോ ശ്വാസനിശ്വാസവേഗങ്ങളിലേക്കും കാതുകളിങ്ങനെ ഒരു ഭയപ്പാടോടെ ചേര്‍ത്തുവയ്ക്കുന്നത് ...

യാത്രയുടെ നാൾവഴികള്‍ അവസാനിക്കാറായെന്ന് അറിഞ്ഞപ്പോഴും എന്താണ് മിഴികള്‍ തുളുമ്പാതിരുന്നത്..ഒരു കണ്ണീര്‍ നനവിലൂടെ പോലും ഇനിയും തോല്‍ക്കരുതെന്നു ആരെങ്കിലും മനസ്സിലിരുന്ന് പിറുപിറുക്കുന്നുണ്ടോ...

ഓരോ ദിനവും അവസാനിക്കുമ്പോൾ നോവുകൾ പടര്‍ന്നേറുകയാണ് ..ആരോടാണ് എല്ലാമൊന്നു പറയുക...തിരക്കിന്‍റെയും വെട്ടിപ്പിടിക്കലിന്‍റെയും നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കാണ് ഇതൊക്കെ കേള്‍ക്കാന്‍ നേരവും മനസ്സും ...

ഇന്നൊരു കടല്‍ കാണണം ....കടല്‍ പോലെ ഒന്നുറക്കെ കരയാന്‍ ശ്രമിക്കണം ...ഇനിയുമേറുന്ന നോവുകളെ കാത്തിരിക്കേണ്ടതുണ്ട് ...ഒന്നുമില്ലാത്തവന്റെ നിസ്സഹായതയില്‍ തലചായ്ച്ച് ഒരു പുഞ്ചിരി വെട്ടത്തിന്‍റെ കരളുറപ്പില്‍ ഇനിയും പോകേണ്ടതുണ്ട് ... ....

Saturday, September 23, 2017

ഓര്‍മ്മകളില്‍ ഇന്നലെകള്‍ ഉണരുമ്പോള്‍...

"ഈ ചെക്കനിത് എന്തിന്റെ കേടാണീശ്വരാ, വേല കാണാൻ പോണം പോലും. എഴുത്തും
വായനയും പഠിക്കട്ടേന്ന് കരുതിയാ സ്കൂളോട്ട് വിടണത്. അവിടന്ന് വേണ്ടാത്ത
ഓരോന്നു മനസ്സീ കേറ്റീട്ട് വരും മറ്റുള്ളോരേ ദേഷ്യം പിടിപ്പിക്കാൻ "

ഈ അമ്മ എന്താണിങ്ങനെ.. ഇത്ര കലി തുള്ളാൻ എന്താ ഞാൻ പറഞ്ഞത്..


"എന്താടാ കിനാവ്കണ്ട് നിക്കണത്.. പോയിരുന്ന് പഠിക്കെടാ".. വീണ്ടും

വഴക്കുമായി അമ്മ ഓടി നടക്കുവ.. ഇനി അച്ഛൻ വരുമ്പോഴാവും ഭൂമി കുലുക്കം
ഉണ്ടാവുക.

ഇന്നും ഇന്നലെയുമല്ല എത്ര ദിവസമായി കേൾക്കയ രാമുവിന്റെ വിശേഷങ്ങൾ

..ബഹുകേമമാണത്രേ... കാവിലെ വിളക്കു കാണാൻ .അവന്റെ അമ്മയാണ് അവനെ കൊണ്ടു
പോകുന്നത്

സന്ധ്യയായാൽ വിളക്കുകൾ,വഴിക്കച്ചവടക്കാർ.. ഹോ! എല്ലാം കേൾക്കുമ്പോ മനസ്സ്

വല്ലാതെ മിടിക്കും.. 'നിക്കും പോണം ന്ന്'...

അമ്മയുടെ ശകാരം കേട്ടാവും മണിക്കുട്ടി ചിരിക്കുന്നു. ഓൾക്ക് ഒരു നുള്ളു

കൊടുക്കാനാ തോന്നിയത്. എപ്പോഴുമുള്ളതാ തനിക്ക് വഴക്കു
കിട്ടുമ്പോഴൊക്കെ ഓള്‍ക്കൊരു കളിയാക്കി ചിരി.

കഞ്ഞി കുടിക്കാൻ അമ്മ വന്നു വിളിക്ക്ണ് ....'നിക്ക് വേണ്ട...ന്നെ കാവില്‍

കൊണ്ടോയാല്‍ മതീന്നു പറഞ്ഞു വെറുതെ കണ്ണടച്ചു കിടന്നു

മണിക്കുട്ടിയേ... കുട്ടാ....ഓഹ് ! അച്ഛൻ വന്നു .കണ്ണുകൾ ഒന്നൂടി

ഇറുക്കിയടച്ച് ഉറങ്ങും പോലെ കിടന്നു

അച്ഛൻ അങ്ങനെയാണ് വന്നാലുടൻ മക്കളെ കാണണം..ഓടിച്ചെല്ലുമ്പോ ചേർത്തു

നിർത്തി തലയിൽ തലോടും..
രണ്ടു പേരും അടിക്കൂടിയോന്ന് അന്വേഷിക്കും
ഇല്ലാന്ന് പറയുമ്പോ "എന്റെ മക്കൾ നല്ല കുട്ടികളാ"ന്ന് പറയും

"ദേവൂവേ കുട്ടനെന്തിയേ?"... അച്ഛൻ വീണ്ടും തിരക്കുന്നു

ഒന്നൂടി കണ്ണുകൾ ഇറുക്കിയടച്ചു പായയില്‍ ചുരുണ്ട് കൂടി .
.
ഓൻ ഇത്ര നേരത്തെ കിടന്നോ.. കുട്ടാ... അച്ഛന്റെ വക അന്വേഷണം...
"
വഴക്കിട്ട് കിടക്വാ. ഓന് കാവിലെ വേല കാണാൻ പോണം പോലും.. ചെക്കന്റ ഓരോ
പ്രാന്തുകള്.. ഹും , അമ്മ തീപ്പൊരിയിട്ടു കൊടുത്തിരിക്ക്യാണ്... അടുത്തത്
 അച്ഛന്റെ ഊഴം.. വേണേൽ തിരി കൊളുത്താം കെടുത്താം..

അച്ഛൻ പെട്ടെന്ന് നിശ്ശബ്ദനായ പോലെ.. ഒന്നും കേട്ടില്ല പിന്നെ..ഒരു

മലവെള്ളപ്പാച്ചില്‍ തന്നെ പ്രതീക്ഷിച്ചിരുന്നു.. എല്ലാം പെട്ടെന്ന്
കെട്ടടങ്ങിയ പോലെ..

പണി കഴിഞ്ഞു വന്നാൽ വിസ്തരിച്ചൊരു കുളി അച്ഛന് പതിവാ.. അതിനായി പോയിട്ടുണ്ടാവും...


"കഞ്ഞി പോലും കുടിക്കാണ്ടാ ചെക്കൻ ഉറങ്ങിയിരിക്കുന്നത്

നിങ്ങളൊന്നു വിളിച്ചാലോ"... അമ്മ വീണ്ടും വിടുന്ന മട്ടില്ല.. കഞ്ഞി
കുടിക്കണില്ലിപ്പോ എന്നു
മനസ്സുറപ്പിച്ചപ്പോഴാ "മോനേ കുട്ടാ എഴുന്നേക്ക് ഇത്തിരി കഞ്ഞി കുടിക്ക്
"എന്നു പറഞ്ഞ് അച്ഛൻ അരികിൽ വന്നിരുന്ന് തട്ടി വിളിച്ച ത്.

നിക്ക് കഞ്ഞി വേണ്ട നിക്ക് വേല കാണാൻ പോയാ മതി... ചിണുങ്ങി കരയാൻ

തുടങ്ങിയപ്പോ "പോകാം കുട്ടാ നീ വാ" ന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു .പിന്നെ, മെല്ലെ
എഴുന്നേറ്റു ചെന്നു
.
മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെട്ടത്തിൽ കണ്ടു
മണിക്കുട്ടിക്ക് അമ്മ കഞ്ഞി കോരി കൊടുക്കുന്നു
ഓള് അമ്മയുടെ മടിയിലിരുന്ന് കഞ്ഞി കുടിയ്ക്കുന്നുണ്ടെങ്കിലും
ചിരിക്കുന്നുണ്ട് ... ഓൾക്കെന്താത്ര ചിരിക്കാൻ...

"കുട്ടാ ഇനി രണ്ടു നാളു കൂടിയല്ലേ വേലയുള്ളൂ.. അടുത്ത കൊല്ലം

നമുക്കെല്ലാവർക്കും കൂടി പോകാം ട്ടാ"
തന്റെ മുഖത്തെ പിണക്കം കണ്ടിട്ടാവും അച്ഛൻ ആശ്വസിപ്പിച്ചത്.

"ഒത്തിരി ദൂരമില്ലേ.. എങ്ങനെയാ പോവുക?"

അമ്മയുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യം തോന്നിയെങ്കിലും ഇത്തിരി
ആശ്വാസത്തിന്റെ നാമ്പുകൾ
എവിടെയോ മൊട്ടിട്ട പോലെ

ഉറക്കത്തിനായി കാത്തു കിടക്കുമ്പോഴാണ് കേട്ടത്

" ആ ചെക്കനിനി അടുത്ത കൊല്ലമാവാൻ കാത്തിരിക്കും
എങ്ങനെയാ നല്ലൊരു ഉടുപ്പു പോലും ഇട്ടോണ്ടു പോകാനില്ലാന്ന് അവനോർക്കണില്യ.
വടക്കേല രാധേടത്തിയുടെ മകന്റെ പഴയ ഉടുപ്പാ കുട്ടനിപ്പോഴും ഇടുന്നത് അവന്
പുതിയതൊന്നു വാങ്ങണം അതെങ്ങനാ വല്ലോം കിട്ടണത് മണിക്കുട്ടിയുടെ മരുന്നിനു
പോലും തെകയണില്ല. ..ഈശ്വരാ ന്റെ കുട്ടികളെ കാത്തോളണേ..."

അമ്മയുടെ വേവലാതികള്‍ കേട്ടിട്ടാവും അച്ഛന്‍ പറഞ്ഞു തുടങ്ങി

.."കുട്ടന്പതിനൊന്നു വയസ്സായില്ലേ ..എത്ര ബുദ്ധിമുട്ടിയിട്ടാണേലും
അവനെയും
മണിക്കുട്ടിയേയും പഠിപ്പിക്കണം ...കുട്ടികള്‍ പഠിച്ച് മിടുക്കരാവുമ്പോ
നമ്മുടെ എല്ലാ സങ്കടങ്ങളും മാറും ദേവു. അടുത്ത കൊല്ലം ഇത്തിരി കടം
വാങ്ങിയെങ്കിലും അവനെ വേല കാണാന്‍ കൊണ്ട് പോകണം... അവരുടെ ആഗ്രഹം
നമ്മളല്ലേ സാധിച്ചു കൊടുക്കേണ്ടത്.. മറ്റാരാ ഉള്ളത് അവർക്ക്.".
...കേട്ടപ്പോള്‍ നല്ല സങ്കടംതോന്നി...ഏതു
നിമിഷത്തിലാവേലകാണാന്‍പോകണമെന്ന്തോന്നിയത്...ഒന്നുംവേണ്ടായിരുന്നു...

എന്നാലും, വേലയെകുറിച്ച് ഓര്‍ക്കുമ്പോള്‍ കാണണമെന്ന ആഗ്രഹവും .. എപ്പോഴോ

ഉറക്കത്തിലേക്ക് വഴുതി വീണു പോയി..

അടുത്ത ദിവസം നേരത്തേ സ്കൂളിലെത്തി

..അടുത്ത്യാണ്ട് വേല കാണാന്‍ ഞാനും പോകും എന്ന് കൂട്ടുകാരോട്പറയാനുള്ള
തിടുക്കമായിരുന്നു മനസ്സില്‍...ബെല്ലടിച്ചിട്ടും രാമുനെ കണ്ടില്ല ..ഇന്ന്
കാവിലെ വേലയുടെ അവസാന ദിവസമാ അതിനാനൽ രാമു വരില്ലാന്ന് രാവുണ്ണി
ടീച്ചറിനോട് പറഞ്ഞു കേട്ടപ്പോൾ ഓര്‍ത്തു പോയി ...അത്ര വലിയ
ആഘോഷമായിരിക്കുമോ ഇന്നവിടെ..ശ്ശോ പോകാന്‍ പറ്റിയെങ്കില്‍ ..മനസ്സില്‍
വീണ്ടും സങ്കടം വന്നു
വളർന്ന പോലെ...

മണിക്കുട്ടിയെ സ്കൂളിൽ ചേര്‍ത്തപ്പോള്‍ അമ്മ വീണ്ടും രാധേടത്തിയുടെ

വീട്ടില്‍ പുറംപണിക്ക് പോകാന്‍ തുടങ്ങി...സ്കൂളിന്ന് ഉച്ച ഭക്ഷണം കിട്ടി
തുടങ്ങിയപ്പോ മണിക്കുട്ടി കുറച്ചു കൂടി ഉഷാറായി ...തനിക്ക്കിട്ടുന്നതില്‍
നിന്നും കുറച്ച് എടുത്തു കരുതി വയ്ക്കും .സ്കൂള്‍ വിട്ടു വരുമ്പോ
മണിക്കുട്ടിക്ക് കൊടുക്കാന്‍ ..അവളത് വളരെ ഇഷ്ടത്തോടെ വാരി
കഴിക്കുന്നത് കാണാന്‍ നല്ല ചേലാണ്.

രാമു പറഞ്ഞപ്പോഴാ വീണ്ടും അറിയണത് കാവില്‍ വേല

കൊടിയേറിയെന്ന്...മനസ്സില്‍ അച്ഛന്‍ തന്ന വാക്കുകള്‍ പുനർജ്ജനിച്ച
പോലെ...

അമ്മ വരാന്‍ കാത്തിരുന്നു...പേടിച്ചാണ് കാര്യം അവതരിപ്പിച്ചത്

.."ഒന്ന് പോ ചെക്കാ അതിനൊക്കെ കായ് വേണ്ടേ...ബസീ കേറി
പോകണ്ടേ.ഭണ്ഡാരത്തില്‍ വല്ലതും കാണിക്ക ഇടണ്ടേ....ഇതിനൊക്കെ എവിടുന്നാ
...നീ നിന്റെ കാര്യം നോക്കി പൊയ്ക്കെ...ചെക്കനും ഒരു വേലയും..."

അച്ഛനോട് പറഞ്ഞത് മണിക്കുട്ടിയാണ് .. അതു കേട്ട് അമ്മ തുടങ്ങി..."ദേ, ഈ

ചെക്കന്‍ വീണ്ടും
തുടങ്ങീട്ടുണ്ട് ട്ടാ, കാവില്‍ കൊടിയേറി പോലും.. ഓനു പിണക്കംണ്ട്" ..

"കൊടിയേറിയതല്ലേയുള്ളൂ ...ഇനിയും നാലു

നാളില്ലേ....അവസാന ദിനം നമുക്ക് പോകാം..." അല്പം വിഷാദം കലര്‍ന്ന
സ്വരമായിരുന്നുവോ അച്ഛന്

."നിങ്ങളിതെന്തു ഭാവിച്ചാ ...എങ്ങനെ

പോകൂന്നാ ..." അമ്മയ്ക്ക് ആകെ ആശങ്കയായ പോലെ...

"സാരമില്ലന്നേ കുട്ടീടെ ഒരാഗ്രഹമല്ലേ... ഗോപാല പണിക്കരുടെ കൈയില്‍ നിന്നല്പം രൂപ

കടം വാങ്ങാം .വേലയുംകാണാം ഒരീസം അമ്മൂന്റെ വീട്ടില്‍ തങ്ങുകയും ചെയ്യാം, എന്നിട്ട്
അടുത്ത ദിവസം മടങ്ങി വരാം ..കേട്ടപ്പോ നല്ല സന്തോഷം തോന്നി...അമ്മായിയെ
കണ്ടിട്ട് എത്ര നാളായി ...വേലയും കാണാം അമ്മായിയെയും കാണാം...
സന്തോഷത്തിനു ഇരട്ടി മധുരം വന്ന പോലെ...

എന്നാലും പേടിയുണ്ടായിരുന്നു ഇനിയും അച്ഛന്‍ വാക്ക് മാറ്റുമോന്ന്..നാലാം

നാള്‍ അച്ഛന്‍ പുത്തന്‍ ഉടുപ്പുകളുമായിട്ടാണ് വന്നത്..ചുവപ്പില്‍
വെള്ളപ്പൂക്കള്‍ ഉള്ള ഫ്രോക്ക് മണിക്കുട്ടിക്ക് ..എനിക്കായി കറുത്ത വരയന്‍
ഷര്‍ട്ടും കറുത്ത ട്രൌസറും...ഇട്ടു നോക്കിയപ്പോ രണ്ടാള്‍ക്കും നല്ല പാകം
..".രണ്ടാളുടെയും സന്തോഷം കണ്ടോ ദേവൂ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത്?"
എന്ന അച്ഛന്റെ ചോദ്യത്തിനും അമ്മയ്ക്ക് പരാതി
തന്നെയായിരുന്നു ...
"
ഒന്നും വേണ്ടായിരുന്നു ..കടം വാങ്ങി ഒരു യാത്ര.
അമ്മ വേവലാതികള്‍ പറഞ്ഞു കൊണ്ടേയിരുന്നു ...അച്ഛനോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി ...

എന്ത് നല്ല അച്ഛന്‍ ല്ലേ മണിക്കുട്ടി ...അത് കേട്ട് ഓളും ചിരിച്ചു ..



ഉറക്കം കിട്ടിയതെയില്ല്യ ...തിരിഞ്ഞും മറിഞ്ഞും കിടന്നു ..മനസ്സ് നിറയെ

ബസ് യാത്രയും അമ്മായിയും വേലയും ഒക്കെ ആയിരുന്നു

മൂന്നുമണി ബസിലാണ് പുറപ്പെട്ടത്..മണിക്കുട്ടിയെ അമ്മ മടിയില്‍

ഇരുത്തി.താന്‍ അച്ഛന്റെ മടിയിലുമിരുന്നു പുറം കാഴ്ചകള്‍
കണ്ടിരുന്നപ്പോള്‍ മയങ്ങി
പോയതറിഞ്ഞില്ല ..അച്ഛന്റെ വിളി കേട്ടാണ് ഉണര്‍ന്നത് .
അമ്മായിയുടെ വീട്ടില്‍ ചെന്ന് അമ്മായിയും മക്കളെയും കൂട്ടിയാണ് വേല കാണാന്‍ പോയത്

പെട്ടെന്ന് മറ്റൊരു ലോകത്ത് എത്തപ്പെട്ട പോലെ തോന്നി.... ഇരു വശത്തും

വഴിയോരക്കച്ചവടക്കാര്‍ .പൊരി..നിലക്കടല, ബലൂണുകള്‍..കുപ്പിവളകള്‍
...കണ്ണാടി ...എന്ന് വേണ്ട എല്ലാം ഉണ്ട്

ആളുകളുമായി ആകാശമുട്ടെ കറങ്ങുന്ന വലിയ ചക്രം .കണ്ടപ്പോള്‍ അത്ഭുതം തോന്നി

.ചക്രം കറങ്ങുമ്പോള്‍ അതിലിരിക്കുIന്ന ചിലര്‍ നിലവിളിക്കുന്നു ചിലര്‍
വിളിച്ച് കൂകുന്നു ... എന്താ രസം.. പേടി തോന്നാതിരുന്നില്ല

പെട്ടെന്നാണ് അടുത്തു കൂടി കുമിളകള്‍ പാറി പറന്നു വന്നത് ...ഹായ് ..എന്ത്

ഭംഗിയായിത് .സോപ്പ് വെള്ളം നിറച്ച കുഞ്ഞു കുപ്പികള്‍ അതില്‍ അറ്റത്ത്
കമ്പി വളയമുള്ള കോല് മുക്കി ഊതുമ്പോഴാണു കുമിളകള്‍ പാറുന്നത് ...വല്ലാത്ത
സന്തോഷം തോന്നി.. കൌതുകത്തോടെ അതു തന്നെ നോക്കി നിന്നതു കൊണ്ടാവും അച്ഛൻ
അതൊരെണ്ണം വാങ്ങി തന്നു
മണിക്കുട്ടിക്ക് ഒരു പാവബലൂണും പീപ്പിയും ...

നടയ്ക്കിരുവശമായി ആനകള്‍ നിരന്നു നില്‍ക്കുന്നു ... ഒന്ന്... രണ്ട്...

മൂന്ന്...യ്യോ പത്ത് ആന വീതം ഓരോ വശത്തും നെറ്റിപ്പട്ടവും വെഞ്ചാമരവും
മുത്തുക്കുടയുമൊക്കെയായി വലിയ ചെവിയാട്ടി നിൽക്കുന്ന ആനകൾ. ..ഒരു
ഭയവുമില്ലാതെ ആളുകള്‍ ആനകൾക്കരികിലൂടെ നടക്കുകയാണ് .

ചെണ്ട മേളം ...എന്താ രസം...കുട മാറ്റം തുടങ്ങുകയായി എന്ന

ഉച്ചഭാഷിണിയില്‍ അറിയിച്ചപ്പോള്‍
നല്ലസന്തോഷമായി...ആദ്യമായികാണുകയാഎല്ലാം.. ...അതാ വര്‍ണ്ണ കുടകള്‍ ഓരോ
വശത്തും ആനകള്‍ക്ക് മുകളില്‍ നിവര്‍ത്തുന്നു ...ഇരു വശവും ആനകളെ
നിർത്തിരിക്കുന്നത് കുട മാറ്റ മത്സരത്തിനു വേണ്ടിയാണ് പോലും ..വിവിധ
നിറത്തിനും ആകൃതിയിലും കുടകള്‍ നിവരുകയാണ്‌ ...

സന്ധ്യയായപ്പോള്‍ വിളക്കുകള്‍ വിസ്മയക്കാഴ്ച്ചകളായി .ആകാശത്തെ നക്ഷത്രം

പോലെ....മിന്നാമിന്നി പോലെ... കണ്‍ ചിമ്മി മോലോട്ടും താഴോട്ടും ഓടി
കളിക്കണ
വൈദ്യുതി വിളക്കുകള്‍ ...ഹോ!....കാഴ്ചകളോരോന്നും കാണാന്‍ രണ്ടു കണ്ണുകള്‍
മതിയാകാത്ത പോലെ
...ഓരോ കാഴ്ചകളും അതിശയത്തിന്റെ പാരമ്യത്തില്‍ ഉള്ളതായിരുന്നു

മണിക്കുട്ടി ഉറങ്ങി തുടങ്ങിയപ്പോ അമ്മയാണ് പറഞ്ഞത് ..കണ്ടത് മതി ഇനി

മടങ്ങാമെന്ന് ...വേണ്ടച്ഛാ...എനിക്ക് എല്ലാം കാണണം നമുക്ക്
പോകണ്ടാന്അച്ഛനോട് ചിണുങ്ങിയപ്പോൾ എന്തായാലും പോന്നതല്ലേ എല്ലാം
കണ്ടു മടങ്ങാമെന്നു അച്ഛനും സമ്മതിച്ചു ..

ഞാനിതൊക്കെ കണ്ടു മടുത്തതാണ് ഞാന്‍ മണിക്കുട്ടിയെ കൊണ്ട് പോകാം നിങ്ങള്‍

എല്ലാം കണ്ടു കഴിഞ്ഞു വന്നാല്‍ മതിന്നു പറഞ്ഞു അമ്മായി മണിക്കുട്ടിയെ
കൊണ്ട് പോയിക്കഴിഞ്ഞപ്പോഴാണ് ഇത്തിരി ദൂരെ ഒരു കടയുടെ അരമതിലില്‍
ഇരിക്കാന്‍ ഇത്തിരി ഇടം കിട്ടിയത് ..

അടുത്തതായി നടക്കാന്‍ പോകുന്ന പരിപാടികളുടെ ഓരോ അറിയിപ്പും

കേള്‍ക്കുമ്പോള്‍ അവിടുന്നു പിന്നെ എഴുന്നേല്‍ക്കാന്‍ തോന്നിയതേയില്ല..
..
.എല്ലാം കണ്ടും കേട്ടും അവിടെ ഇരുന്നപ്പോള്‍ പൊരിയും നിലക്കടലയും ഒക്കെ
വാങ്ങി തന്നു അച്ഛൻ ..

അതൊക്കെ കഴിച്ചത് കൊണ്ടാവും വല്ലാത്ത ദാഹം തോന്നി ...അമ്മയ്ക്കും ദാഹം

ഉണ്ടെന്നു പറഞ്ഞപ്പോഴാണ് അച്ഛൻ വിളിച്ചത് "വാ കുട്ടാ നമ്മുക്ക് ആ കടേന്നു
കട്ടന്‍ കാപ്പി വാങ്ങാം. അച്ഛനു മൂന്നു ഗ്ലാസുമായി വരാന്‍ പറ്റില്ലാ .വാ
മോനെ" ന്നു പറഞ്ഞു നിര്‍ബന്ധിച്ചിട്ടും ...എന്തോ
എഴുന്നേല്‍ക്കാന്‍ തോന്നിയില്ല ...നിക്ക് വയ്യ...നിങ്ങള്‍ പോയിട്ട്
വാ...ഞാനിവിടെ തന്നെ ഇരിക്കാം ന്നു വാശി പറഞ്ഞപ്പോള്‍
മനസ്സില്ലാമനസ്സോടെയാണ് അച്ഛനും അമ്മയും സമ്മതിച്ചത്....

ഞങ്ങള്‍ വരുന്നത് വരെ എഴുന്നേല്‍ക്കല്ലേ...എങ്ങോട്ടും പോകല്ലേ....ഇപ്പൊ

വാങ്ങി വരാം ന്നു
പറഞ്ഞു പോയതാ രണ്ടാളും ...പാതി വഴി ചെന്ന് രണ്ടാളും തിരിഞ്ഞു നോക്കിയപ്പോ
ഞാന്‍ ടാറ്റയും പറഞ്ഞു...

മേലനക്കാന്‍ വയ്യ....വല്ലാത്ത ദാഹം.യ്യോ...എനിക്ക് വയ്യായേ...എന്താ

കുട്ടി.....നിന്റെ പേരെന്താണ്...വീട് എവിടെയാ....ആരോ താങ്ങിയിരുത്തിയപ്പോ
കണ്ടു .പാതി വെന്തും വേവാതെയും കുറെ മനുഷ്യ ശരീരങ്ങള്‍ ....യ്യോ....ന്റെ
അച്ഛന്‍ അമ്മ.....

പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു...വലിയൊരു തീഗോളം പിടച്ചിലുകള്‍

നിലവിളികള്‍ ...ഇരുന്നിടത്തു നിന്ന് ആരോ എടുത്തെറിഞ്ഞപോലെ ദൂരേക്ക്
തെറിച്ചത്

ആ നിമിഷം മാത്രമാ  ഇപ്പോ ബാക്കിയുള്ളൂ മനസ്സില്‍ ...തിരിഞ്ഞു നോക്കുന്ന

അമ്മയുടെയും അച്ഛന്റെയും മുഖം...എഴുന്നേല്‍ക്കല്ലേ എന്ന് പറയുന്ന
അച്ഛന്റെ ശബ്ദം....

Sunday, September 10, 2017

ഇന്നിന്‍റെ നൊമ്പരം...(കഥ)


"ഒന്നും കഴിക്കുന്നില്ലേ നീയ്, ചായ പോലും കുടിക്കുന്നില്ല്യ കുട്ടിയേ"..മുത്തശ്ശിയുടെ ചോദ്യം ഇത് മൂന്നാം തവണയാ, ന്താ പറയുക?..ചോദ്യത്തില്‍ വല്ലാത്തൊരു നീറ്റല്‍ അലിഞ്ഞിരിക്കുംപോലെ..

മനസ്സിലെ ആളല്‍ എങ്ങനെയാ മുത്തശ്ശിയോടുപറയുക..
സ്കൂളില്‍ പോകുമ്പോ മഞ്ഞള്‍പ്പൊടി പറ്റിയിരുന്ന കൈ സാരിത്തുമ്പില്‍ തുടച്ചിട്ട് അമ്മ മുടിപിന്നി തന്നത്..ആ നേരത്ത് അമ്മ എന്തൊക്കെയാ പറഞ്ഞത്.. മാളുനെ കൈപിടിച്ചു കൊണ്ട്പോകണം ...ഉച്ചനേരത്ത് അവളെപോയി നോക്കണം..നല്ല ശ്രദ്ധയുണ്ടാവണം അവളുടെ എല്ലാ കാര്യത്തിനും എന്നൊക്കെ..
"ഞാനുംകുട്ടിയല്ല്യെമ്മേ, ന്നെ ആരാ നോക്കാനുള്ളത്" ന്ന് പരിഭവം പറഞ്ഞപ്പോ "ന്റെ മോളും കുഞ്ഞാ, ന്നാലും ന്റെ മോള് അവളെനോക്കണം", ന്നു പറഞ്ഞു രണ്ടുകൈയിലും മുഖം ചേര്‍ത്ത് പിടിച്ചമ്മ അന്ന് നെറ്റിയില്‍ തന്ന ഉമ്മ ...ഇപ്പോഴും ഒരു സാന്ത്വനതൊടല്‍ പോലെ നെറ്റിയില്‍ മങ്ങാതെ തങ്ങിനില്പുണ്ട്..അമ്മയെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഇതൊക്കെ അമ്മ അടുത്ത് നിന്ന്പറയുമ്പോലെതന്നെയാ തോന്നുക...

ബാധ്യതകള്‍ തീര്‍ക്കാനാവാത്ത വിങ്ങലില്‍ അച്ഛനും അമ്മയും ഒരുസാരിത്തുമ്പിന്റെ രണ്ടറ്റത്തായി പിടഞ്ഞോടുങ്ങിയപ്പോ..മാറോടു ചേര്‍ത്ത് "ന്‍റെ മക്കളെ നിക്ക് വേണം" ന്നു പറഞ്ഞു അന്നു മുത്തശ്ശി കൂടെ കൂട്ടിയതാ...
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു..അന്ന് നാലാം തരത്തില്‍ പഠിച്ചിരുന്ന ഞാനിന്നു വലിയ ഉദ്യോഗം നോക്കാന്‍ തുടങ്ങിയിരിക്കുന്നു.മാളു എഞ്ചിനീയരിംഗിനു രണ്ടാം വര്‍ഷവും...
രാവിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് ലീലേടത്തി തടഞ്ഞു നിര്‍ത്തിയത്.."മാളുന്‍റെ പോക്കത്ര ശരിയല്ല രമ്യെ,കൂട്ടുകാരൊത്ത് കറങ്ങി നടക്കയാ, മൊബൈല്‍ ഒക്കെ എന്തിനാ വാങ്ങി കൊടുത്തിരിക്കുന്നത്..പ്പോ അതിന്റെയൊക്കെ ആവാശ്യംന്താ"...അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ഉപദേശങ്ങള്‍...ചിലതൊക്കെ കേട്ടില്ല ..കാരണം ലീലേടത്തി പറയുമ്പോള്‍ അത്ശരിയാവും. അവരുടെ മകളുടെ മകളും മാളുവിനൊപ്പമാണല്ലോ പഠിക്കുന്നത്.. അവരുടെ ഓരോ വാക്കുകളും ഹൃദയത്തില്‍ മുള്ളാണി കുത്തിക്കയറും പോലെയുള്ള നൊമ്പരമാ ഉണ്ടാക്കിയത്. ഒന്നും പറയാന്‍ കഴിയില്ലല്ലോ അവള്‍ക്ക് മൊബൈല്‍ ഒന്നും വാങ്ങി കൊടുത്തിലാന്നു എങ്ങനെ പറയും...
അവള്‍ വരട്ടെ...എവിടുന്നു ആരു കൊടുത്തെന്നറിയണം മൊബൈല്‍ ഒക്കെ.. വീട്ടിലെ അല്ലല്‍ ഒന്നും അവളെ അറിയിച്ചില്ല ഇതു വരെ വളര്‍ത്തിയത്..അവളുടെ ഒരുകാര്യത്തിനും ഇന്ന് വരെഒരുബുദ്ധിമുട്ടും വന്നിട്ടില്ല അവള്‍ക്ക്..എങ്കിലും എല്ലാം അവളും അറിയുന്നുണ്ടായിരുന്നു എന്നൊരുകണക്കു കൂട്ടല്‍ ...ഒരുവിശ്വാസം ഉണ്ടായിരുന്നു ...ഓരോന്ന് ഓര്‍ത്തിട്ടു വല്ലാതെ ഭയം ഏറുകയാ ...അവള്‍ വന്നെങ്കില്‍..ഈ വീര്‍പ്പുമുട്ടലിന്റെ ഭാണ്ഡക്കെട്ടൊന്നു ഇറക്കി വയ്ക്കാമായിരുന്നു...
അവള്‍സമ്മതിക്കുമോ...ആകെ വല്ലാത്ത ഒരു ഉള്‍ഭയം നിറയും പോലെ... ...

അകംപൊള്ളുന്ന ഓര്‍മ്മകളില്‍...

ഒഹ്, സമയം ഒന്‍പതു കഴിഞ്ഞിരിക്കുന്നു. ഇന്നിനി എന്തായാലും വീട്ടിലേക്ക് വിളിക്കുന്നില്ല. വിളിച്ചാലും മരുന്നു തീരാറായാതിന്റെയും അമ്മുവിന്‍റെ ഫീസ്‌അടയ്ക്കാറാവുന്നതിന്റെയും ആവലാതികള്‍ മാത്രമേ അമ്മയ്ക്ക് പറയാനുണ്ടാവൂ

"ന്നാ വരുന്നേ നീയ്.." എന്ന് ചോദ്യവും ഒരിക്കല്‍ എങ്കിലും ചേച്ചിയോ അമ്മയോ ചോദിച്ചിരുന്നെങ്കില്‍ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്.
താമസം എങ്ങനെ സുഖമാണോ, ജോലിയില്‍ ബുദ്ധിമുട്ടു വല്ലതുമുണ്ടോ ,കൂട്ടുകാര്‍ നല്ലവരാണോ? ഇല്ല... ഇത്യാദിചോദ്യങ്ങള്‍ ഒന്നും ഒരിക്കലും ഉണ്ടാവില്ലന്നറിയാം എങ്കിലും വെറുതെ ആശിച്ചു പോകയാണ്.

ജീവിതം യാന്ത്രികമായി പോകുന്നപോലെ..ഒരു മാറ്റവും ഇല്ലാത്ത ദിനങ്ങള്‍..അകലേക്ക് സ്ഥലമാറ്റം ചോദിച്ചത് കിട്ടിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ആഹ്ലാദം തോന്നിയിരുന്നു.
ചുമച്ചും കിതച്ചും മദ്യലഹരിയില്‍ ഇഴഞ്ഞെത്തുന്ന അച്ഛന്‍റെ അലര്‍ച്ച കേള്‍ക്കണ്ടല്ലോ "എന്നാതിനാടിയേ വേലയ്ക്ക് പോകുന്നേ കാകാശിന്‍റെ സഹായം എനിക്കുണ്ടോടിയേ നിന്നെകൊണ്ട് " എന്ന് പറഞ്ഞു കാശിനു വേണ്ടി വഴക്കിനു തിരികൊളുത്തുന്ന അച്ഛന്റെ ശബ്ദം ഇപ്പോഴും ഒരു പേടിസ്വപ്നം തന്നെയാ...
വെള്ളി മുതല്‍ ഓണത്തിന്റെ അവധി തുടങ്ങുകയായി, ഇവിടേക്കാ അവധിതീരും വരേയ്ക്കും ഒന്ന് ഓടിഒളിക്കുക?
ഒപ്പംജോലിചെയ്യുന്ന ശാരദേച്ചി കുടുംബവുമായി ഗുരുവായൂര്‍ പോകുംപോലും, ശ്യാമളയാവട്ടെ വിവാഹസ്വപ്നങ്ങളും കണ്ടു ഓണത്തെ വരവേല്ക്കുന്നു..
ഓരോരുത്തരും വല്ലാത്ത ആവേശത്തിലാ..എല്ലാവര്ക്കും ഇപ്പൊ എന്നുംപറയാന്‍ ഓണക്കോടിയും സദ്യയും വിരുന്നുപോകലും ഒക്കെതന്നെ...
ഇതിനിടയില്‍പ്പെട്ട് ചില നേരങ്ങളില്‍ കണ്ണില്‍ കാര്‍മേഘം ഉരുണ്ടു കൂടുംപോലെ..
സാരമില്ല, വെള്ളിയാഴ്ച രാവിലെതന്നെ ഒപ്പം താമസിക്കുന്ന ലക്ഷ്മി ഓണം കൊള്ളാന്‍പോകും..
പിന്നെ,വിസ്തരിച്ച് സമയം ഉണ്ടല്ലോ എനിക്ക്മാത്രമായി ..എന്‍റെ മാത്രംലോകം...ഉരുണ്ടു കൂടുന്ന കാര്‍മേഘത്തിനൊപ്പം ധാരാളം പെയ്തുതോരാം....