Tuesday, August 31, 2010

കൊഴിഞ്ഞു പോകുന്നവർ....

കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ കാലത്തെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്ന  ക്ലോക്കിലേക്ക് നോക്കി. ഓ..! മണി ആറു കഴിഞ്ഞിരിക്കുന്നു.ഇനിയും ഉറങ്ങി മതിയാവാത്ത പോലെ..കണ്ണുകള്‍ അടച്ച്  വീണ്ടും കിടന്നു...

അവധി ദിവസങ്ങളില്‍ ഇതു തന്നെയാണ് പതിവ്. വൈകിയേ ഉണരാറുള്ളൂ. ഉണര്‍ന്നാലും, വീണ്ടും അങ്ങനെ കുറച്ചു നേരം കൂടി കിടക്കും.ഒരുപാടു നാളുകളിലെ കാത്തിരിപ്പിനു ശേഷം വീണു കിട്ടിയ അവധിയാണ്.അതും മൂന്നു ദിവസം അടുപ്പിച്ച് ....ഇന്നലെ സ്കൂളില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായിരുന്നു ....അതങ്ങനെ തന്നെയാണ്..അടുത്ത നാള്‍ അവധിയാണെന്നറിഞ്ഞാല്‍ പിന്നെ എല്ലാവരിലും പതിവില്ലാത്ത ഒരു സന്തോഷം പ്രകടമായിരിക്കും...

ഇന്നിനി എന്താ പലഹാരം ഉണ്ടാക്കുക .. ? ചോറിനു എന്താ കറി വയ്ക്കുക..?
ഹോ!.. ഒരു വല്ലാത്ത ഒരു കുഴഞ്ഞ കാര്യം തന്നെയിത്. എന്നും ഇങ്ങനെ മാറ്റി മാറ്റി ഭക്ഷണം ഉണ്ടാക്കുക. ചെയ്തു തീര്‍ക്കേണ്ട ജോലികളെ കുറിച്ചുള്ള പലവിധ ചിന്തകള് കൊണ്ട് മനസ്സ് മാറാല നെയ്യാന്‍ തുടങ്ങിയപ്പോഴാണ്......

“മിന്നടി മിന്നടി മിന്നാമിനുങ്ങേ...മിന്നും നക്ഷത്രപെണ്ണേ..”എന്ന് മൊബൈല്‍ പാടി തുടങ്ങിയത്.
ഇത് ആരാണാവോ ഇത്ര രാവിലെ ? കണ്ണ് തുറക്കാതെ തന്നെ തലയണ കീഴില്‍ നിന്നു മൊബൈല്‍ എടുത്തു .കാള്‍ അറ്റന്‍ഡ് ചെയ്തു.അപ്പോഴാണ് അങ്ങേ തലയ്ക്കല്‍ നിന്നും രാജീവന്റെ തിടുക്കത്തിലുള്ള ശബ്ദം കേട്ടത്..

“മീനാക്ഷി... തനിയ്ക്ക്  ഇന്ന് ജോലിയ്ക്കു പോകണ്ടല്ല്ലോ...? അപ്പോഴിന്ന് താന്‍ ഫ്രീ അല്ലേ ?ഒരു ന്യൂസ് ഒന്നു റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമോ ?”

എവിടെയാ..? എന്താ കാര്യം...? കാത്തിരുന്നു കിട്ടിയ അവധിയാ ഞാന്‍ തന്നെ പോകണോ...?

“അതെ, ഒരു രഹസ്യ റിപ്പോര്‍ട്ട് കിട്ടി,ഇന്നു രാവിലെ പത്തു മണിക്ക് മുന്‍പായി ആ റെയില്‍വേ സ്റ്റേഷനു മുന്‍പിലെ പെട്ടിക്കടകള്‍ പൊളിച്ചു മാറ്റുന്നു എന്ന് , നീ തീര്‍ച്ചയായും ഉണ്ടാകണം അവിടെ. ക്യാമറയുമായി ജോജി അവിടെയെത്തും..പറഞ്ഞു നില്‍ക്കാന്‍ സമയമില്ല..ഞാന്‍ മറ്റൊരിടത്തു നില്‍ക്കയാണ്..ഓക്കെ...അപ്പോള്‍ എല്ലാം പറഞ്ഞ പോലെ” എന്നു പറഞ്ഞ്. മറുപടിക്കു കാത്തു നില്‍ക്കാതെ രാജീവന്‍ മൊബൈല്‍ കട്ട് ചെയ്തു...

കേട്ടപ്പോള്‍ ശരിക്കും രാജീവനോട് വല്ലാത്ത് ഒരു ദേഷ്യമാ തോന്നിയത് .റെയില്‍വേ സ്റ്റേഷനു മുന്നിലെ ചെറിയ കടകള്‍ പൊളിച്ചു മാറ്റുന്നു പോലും..യ്യോ! പെട്ടെന്നാണ് ഓര്‍ത്തത്... ആ കടകള്‍....അവിടുത്തെ ആളുകള്‍....എല്ലാവരേയും ഞാന്‍ എന്നും കാണുന്നതാണ്....ആ കടകളൊന്നിലാണ്  എന്നും കാണാറുള്ള “കിങ്ങിണി കുട്ടി”

രണ്ടോ മൂന്നോ വയസ്സേ ഉണ്ടാകൂ കിങ്ങിണിയ്ക്ക്..അവളുടെ യഥാര്‍ത്ഥ പേര് എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല...“കിങ്ങിണി” അതാണ് ഞാനും രേഖയും അവള്‍ക്കിട്ടിരിക്കുന്ന പേര്. കറുപ്പിനു ഏഴഴകാണെന്നു പറയുന്നത് ശരിയാണെന്നു എനിക്ക് തോന്നുന്നത് അവളെ കാണുമ്പോഴാണ്.അവളുടെ വിടര്‍ന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും കുഞ്ഞിക്കൈയാലുള്ള ടാറ്റാ പറച്ചിലുമാണ് ഞങ്ങളെ അവളോട് അടുപ്പിച്ചത്.എന്നും ഉണ്ടാകും അവള്‍ ആ കടയുടെ മുന്നിലോ വശങ്ങളിലോ....

ട്രെയിനില്‍ വന്നിറങ്ങിയിട്ട് അവിടെ നിന്ന് സ്കൂള്‍ ബസ്സില്‍ കയറുന്ന അധ്യാപികമാരുണ്ട്..അവര്‍ക്കു വേണ്ടിയാണ് ബസ്സ്  എന്നും കിങ്ങിണിയുടെ കടയുടെ മുന്നില്‍ നിര്‍ത്തുന്നത്..അപ്പോഴൊക്കെ കാണാറുണ്ട് ഒരു കൈയില്‍ പഴകിയ ഒരു കിലുക്കാം പെട്ടിയുമായി അവള്‍ അവിടെ ഓടി നടക്കുന്നത്.. ബസ്സ് നിര്‍ത്തുമ്പോഴേക്ക് അവള്‍ ഓട്ടം മതിയാക്കി ബസ്സിലേക്ക് നോക്കി  ഒരു പുഞ്ചിരിയുമായി ഞങ്ങള്‍ക്ക് ടാറ്റ പറയും ......ഇന്നലെ വൈകിട്ടു വരുമ്പോഴും കണ്ടിരുന്നു അവളെ..കൈയ്യില്‍ ഒരു ചെറിയ വടിയുമായി അവള്‍ ഓടി നടക്കുകയായിരുന്നു...

ആ കടയില്‍ തടിച്ച് കുറുകിയ ഒരു കറുത്ത മനുഷ്യനും.ഒരു മെലിഞ്ഞ സ്ത്രീയും , ഏഴെട്ടു വയസ്സ് പ്രായം തോന്നുന്ന മറ്റൊരു കുട്ടിയും ഉണ്ടാകും.എന്നും കാണുന്നതിനാല്‍ , ആ കറുത്ത മനുഷ്യന്റേതാണു  കടയെന്നും മെലിഞ്ഞ സ്ത്രീ അയാളുടെ ഭാര്യയാണെന്നും വലിയ കുട്ടി അവരുടെ മൂത്ത മകളും കിങ്ങിണി അവരുടെ ഇളയ കുട്ടിയാണെന്നും എനിക്കു തോന്നി. ഒരു ദിവസം ആ കിങ്ങിണിക്കുട്ടിയെ അവിടെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വല്ലാത്ത ഒരു നഷ്ടബോധം മനസ്സില്‍ തോന്നുമായിരുന്നു.....

  ആ കടയുടെ ചലനങ്ങള്‍ പലപ്പോഴും ഞാന്‍ നോക്കാറുണ്ട്. അപ്പോഴോക്കെ മനസ്സില്‍ സങ്കടവും ദേഷ്യവും തോന്നിയിട്ടുമുണ്ട്.കാരണം,രാവിലെ നല്ല തിരക്കായിരിക്കും ആ കടയില്‍ .അപ്പോഴെല്ലാം കാണുന്നത്, ആ പാവം സ്ത്രീ ഗ്ലാസ്സ് കഴുകുന്നതും, ചായ ഒഴിക്കുന്നതും, എണ്ണയില്‍ പലഹാരങ്ങള്‍ വറുത്തു കോരുന്നതുമൊക്കെയാണ്. അവരാണ് എല്ലാ ജോലികളും ചെയ്യുക എപ്പോഴും.
ആ കുറുകിയ മനുഷ്യന്‍ ഒരിടത്തു ഇരിക്കയേ ഉള്ളൂ.അയാള്‍ ഇതു വരെ ഒരു ചായ പോലും ഒഴിക്കുന്നതു കണ്ടിട്ടില്ല.എന്തൊരു മനുഷ്യനാണത് ...
“ക്രൂരന്‍! ദുഷ്ടന്‍...കണ്ടില്ലേ ആ സ്ത്രീയെ കൊണ്ടു പണിയെടുപ്പിച്ചിട്ട് മുതലാളി ചമഞ്ഞ് ഇരിക്കുന്നത്.എങ്ങനെ തോന്നുന്നു ആ മനുഷ്യന് ഇത്ര ദയയില്ലാതെ പെരുമാറാന്‍.എവിടെയും ആധിപത്യം സ്ഥാപിക്കാന്‍ പുരുഷന്മാര്‍ക്ക് തന്നെ മിടുക്ക് ”എന്ന് പറഞ്ഞ് പലപ്പോഴും അയാളുടെ ആ സ്വഭാവത്തെ കുറിച്ച് രേഖയോട് ഞാന്‍ പരിഭവം പറയാറുണ്ട്....

കഴിഞ്ഞ ആഴ്ച രണ്ടു മൂന്നു ദിവസം ആ കട അടഞ്ഞു കിടന്നിരുന്നു.അന്ന് വല്ലാത്തെ ഒരു അസ്വസ്ഥത തോന്നി മനസ്സിന്.അവര്‍ക്ക് എന്തു പറ്റിയതാവാം...

പാവം സ്ത്രീ ..ആ സ്ത്രീക്ക് വല്ല അസുഖവുമായി കാണുമോ എന്ന ചിന്തയായിരുന്നു എന്റെ മനസ്സു നിറയെ.ആ ഓര്‍മ്മ ഒരു നീറ്റലായി മനസ്സില്‍ തങ്ങി നിന്നിരുന്നു.
  കിങ്ങിണിയെ കാണുന്നില്ലല്ലൊ...ആ പാവം സ്ത്രീ, അവരെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോഴൊക്കെയും “എന്തിനാ അവരെ കുറിച്ചോര്‍ത്ത് നീയിങ്ങനെ വേവലാതിപ്പെടുന്നത്..അവര്‍ നിന്റെ ആരാ ..... എന്തിനാ നിനക്ക് ആവശ്യമില്ലാത്ത കാര്യത്തിനു ടെന്‍ഷന്‍ ?”എന്നു പറഞ്ഞ് രേഖ എന്നെ ശാസിക്കുകയും ചെയ്തിരുന്നു.....അന്ന് ,  മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആ കട വീണ്ടും തുറന്ന്  കണ്ടപ്പോഴാണ് മനസ്സിനു ആശ്വാസമായത്..

ഇന്നിതാ, അവരുടെ കടയും ഉണ്ടാകുമോ? എങ്കില്‍ അവര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് കിട്ടിയിട്ടുണ്ടാവില്ലേ ? അവര്‍ക്ക് ഒന്നും വരുത്തല്ലേ ദൈവമേ...അതോര്‍ത്തപ്പോള്‍ വേഗം അവിടെയെത്താനുള്ള തിടുക്കമായി. 

ഓടി ചെന്ന് ഒരുവിധം അടുക്കള ജോലികള്‍ പെട്ടെന്ന് തീര്‍ത്തു.അപ്പോഴൊക്കെയും,കഞ്ഞി മുക്കാത്ത മുഷിഞ്ഞ സാരിയുടുത്ത കറുത്തു മെലിഞ്ഞ ആ സ്ത്രീ കഷ്ടപ്പാടിന്റെ പ്രതീകമെന്നോണം മനസ്സില്‍ നിറഞ്ഞു നിന്നു.

  ഒരിക്കല്‍ കൂടി രാജീവനെ വിളിച്ച്  കേട്ടതില്‍ സത്യമുണ്ടോ എന്നു ഉറപ്പു വരുത്തി.“തന്നെ എളുപ്പം ചെല്ലൂ....അവിടെ പ്രശ്നസാധ്യത ഉണ്ട് ”എന്നു പറഞ്ഞ് വീണ്ടും ഫോണ്‍ കട്ടായപ്പോള്‍ തന്നെ പെട്ടെന്ന്  ഞാനും അവിടേക്ക് പാഞ്ഞു....
  

അവിടെയെത്തിയപ്പോള്‍  കണ്ട കാഴ്ച അതിദയനീയമായിരുന്നു.....
 

റെയില്‍വേ സ്റ്റേഷനു മുന്നിലെ റോഡിന്റെ വശങ്ങളിലായി സ്ഥാപിച്ചിരുന്ന അഞ്ചാറു ചെറിയ കടകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നു.പോലീസും , ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും എല്ലാവരും ഉണ്ട്.
തങ്ങളുടെ ജീവിത മാര്‍ഗമായിരുന്ന ആ കടകള്‍ കുളം തോണ്ടുന്നത് കണ്ട് ആളുകള്‍ വാവിട്ടു മാറത്തടിച്ച് നിലവിളിക്കുന്നു. ചില പുരുഷന്മാര്‍ ആ ജെസിബിക്കു മുന്നില്‍ കയറി ‘ഞങ്ങളെ കൊന്നിട്ടു മതി ഇത്‘ എന്നു പറഞ്ഞ് ജെ സി ബി തടയാന്‍ ശ്രമിക്കുന്നു...അവരെ പോലീസുകാര്‍ ബലം പ്രയോഗിച്ച് മാറ്റുന്നു ...ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. ആ കടകളിലെ ചില സാധനങ്ങള്‍ അവിടമാകെ ചിന്നി ചിതറി കിടക്കുന്നുണ്ട്. എല്ലാ ആളുകളും അവിടെ കൂട്ടം കൂടി നില്‍ക്കയാണ്..

അവധി ദിനം തന്നെ ഈ പൊളിച്ചു നീക്കലിനായി തെരഞ്ഞെടുത്തതിനാല്‍ ഒരു സ്റ്റേ ഓര്‍ഡര്‍ പോലും കിട്ടാനുള്ള സാധ്യത ഇല്ല എന്ന്  ആളുകള്‍ അടക്കം പറയുന്നതു കേള്‍ക്കാം.

ആ ആളുകളുടെ കൂട്ടത്തിലേക്ക് എന്റെ കണ്ണുകള്‍ പരതി. എവിടെ  കിങ്ങിണിയും അവളുടെ അമ്മയും ? അവരുടെ കട.. അതാ നിലം പരിശായി കിടക്കുന്നു.കിങ്ങിണീയുടെ അമ്മ എന്തൊക്കെയോ പുലമ്പി കൊണ്ട് ഇരു കൈകളും തലയില്‍ അടിച്ച് നിലവിളിക്കയാണ്.....

ജോജി എല്ലാം ക്യാമറയില്‍ ഒപ്പിയെടുക്കുകയാണ്.എനിക്കെന്തോ,അവിടുത്തെ കാഴ്ച കണ്ടപ്പോള്‍ തല കറങ്ങുന്നതു പോലെ തോന്നി. പക്ഷേ, മനോബലം ഉണ്ടായേ തീരൂ.

എല്ലാം കണ്ടു മനസ്സിലാക്കി വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍.സിറ്റി ന്യൂസ് കേള്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുകയാവും.അവരുടെ മുന്നില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് വേണം അവതരിപ്പിക്കേണ്ടത്.അതിനാല്‍ താന്‍ തളരാന്‍ പാടില്ല..പോലീസുകാരോടും ഉദ്യോഗസ്ഥന്മാരോടും പൊളിച്ചു നീക്കലിനെ കുറിച്ചുള്ള വിശദ വിവരം തിരക്കി.ആളുകളുടെ വിവിധ പ്രതികരണങ്ങളും ചോദിച്ചറിഞ്ഞു.

അന്നേരമാണു നടുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ഞാന്‍ അറിഞ്ഞത്.മിക്ക കടക്കാരും താമസിച്ചിരുന്നതും ആ കടയ്ക്കുള്ളില്‍ തന്നെയായിരുന്നു.കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി ആ കട തന്നെയാണു അവരുടെ പാര്‍പ്പിടം.അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും സ്ത്രീകളുടെയും പുരുഷന്മാരുടെയും വാവിട്ടുള്ള നിലവിളികള്‍ എന്റെ മനസ്സിനെ പിച്ചിച്ചീന്തുന്നതു പോലെ എനിക്കു തോന്നി.....

ആ കുട്ടികള്‍ എവിടെ...? കിങ്ങിണിയും അവളുടെ ചേച്ചിയും ? അവര്‍ക്ക് വേണ്ടി കണ്ണുകള്‍ പായിച്ചപ്പോഴാണ് ,അതാ , കുറച്ചു മാറി..... കക്ഷത്ത് ഊന്നു വടിയുമായി  കുറുകിയ കറുത്ത മനുഷ്യന്‍...കിങ്ങിണീയുടെ അച്ഛന്‍...
അയാള്‍..നിസ്സഹായനായി , നിര്‍നിമേഷനായി അകലേക്ക് നോക്കി ഒരു മരത്തില്‍ ചാരി നില്‍ക്കുകയാണ്.അരികത്ത് രണ്ടു കുട്ടികള്‍...കിങ്ങിണിയും അവളുടെ ചേച്ചിയും...അവര്‍ പേടിച്ചരണ്ടു ഇരിക്കുയാണ്.
ആ കാഴ്ച കണ്ട് ശരിക്കും ഞാന്‍ വിങ്ങിപ്പോയി..ഞാന്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറയുകയായിരുന്നു.ഇങ്ങനെയുള്ള ഒരു മനുഷ്യനെയാണോ ദൈവമേ എന്നും ഞാന്‍ വെറുപ്പോടെ നോക്കി കണ്ടിരുന്നത്.
പാവം മനുഷ്യന്‍ ! എനിക്ക് കാണാനാവുന്നുണ്ട് .അയാള്‍ക്കു മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നത്.
ഇനി, അവര്‍ എങ്ങോട്ടു പോകും...? എങ്ങനെ കഴിയും... എവിടെ തല ചായ്ച്ചുറങ്ങും?

ബസ്സില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ പതിയുന്ന ധാരാളം കാഴ്ചകള്‍ ഉണ്ടെങ്കിലും , ഈ കുടുംബത്തിന്റെ ചിത്രങ്ങള്‍ മനസ്സില്‍ എവിടെയോ ആഴത്തില്‍ ഇടം നേടിയിരുന്നു.
വൈകിട്ട് ന്യൂസ് റീഡിംഗ് സമയത്ത് കണ്ടു ...നിസ്സഹയാനായ ആ മനുഷ്യന്റെ മുഖം...വീണ്ടും മുന്നില്‍.. അവരോട് ഒരിക്കല്‍ പോലും മിണ്ടിയിട്ടില്ലായിരുന്നു എങ്കിലും നിത്യവുമുള്ള കണ്ടുമുട്ടല്‍ അവരെ എന്റെ സ്വന്തമാക്കിയിരുന്നു.അവരുടെ ഓര്‍മകളില്‍ നിന്നൂറിയ വേദന തൊണ്ടയില്‍ കുടുങ്ങി ...ശബ്ദത്തിനു ഇടര്‍ച്ചയും..കണ്ണൂകള്‍ക്ക് നനവും ഉണ്ടാക്കി...


ഇന്നും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഞാന്‍ ആ കടയുണ്ടായിരുന്ന ഭാഗത്തേക്ക് നോക്കും.
അപ്പോഴും മനസ്സില്‍ എവിടെയോ ഒരു തേങ്ങല്‍.ആ സ്ത്രീയുടെ നിലവിളി ഇപ്പോഴും എന്റെ മനസ്സില്‍ മുഴങ്ങും പോലെ.അവരുടെ പ്രാബ്ദങ്ങള്‍ നിത്യവും കണ്ട് അവരുടെ ഒരു നൊമ്പര ചിത്രം മനസ്സില്‍ ഇടം നേടിയിരിയ്ക്കുന്നു...അവരിപ്പോള്‍ എവിടെയാവും.....?എങ്ങനെ കഴിയുന്നുണ്ടാകും.....?


 

Thursday, August 26, 2010

ഒരു യാത്രാമൊഴി...


 
കാർമേഘത്തിന്റെ പുതപ്പണിഞ്ഞ് പകൽ ചലനമറ്റത്തു പോലെ....മുറ്റത്ത് ആളുകൾ കൂടി കൂടി വരുന്നു...എത്ര പെട്ടെന്നാണ് എല്ലാവരും അറിഞ്ഞത്...ഇവരെല്ലാം ആരെല്ലാമാണ്..?അറിയുന്നതും ...അറിയാത്തതുമായ... ഏറെ മുഖങ്ങൾ...
ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞ് മാവിൻ ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണു ശ്രദ്ധിച്ചത്...സുജയുടെ വീട്ടിൽ നിന്നും കൊണ്ടു വന്നു നട്ടു പിടിപ്പിച്ച പനിനീർച്ചെടി അവിടെ കാണുന്നില്ല..അത് എവിടേക്കു മാറ്റി....ഓ...മുറ്റത്ത് പന്തലിടാൻ വന്നവർ അത് പിഴുത് കളഞ്ഞുവോ...എത്ര ആശിച്ചു വളർത്തിയതാണത്...ആ പനിനീർച്ചെടി ..എന്നും സൌഹൃദത്തിന്റെ നനുത്ത ഓർമ്മകളേകി അവളുടെ ഓർമ്മകൾക്ക് പച്ചപ്പു നൽകുമായിരുന്നു.......

അതാ...ബീനാമ്മയും മക്കളും ഒക്കെ വരുന്നുണ്ട്...ഓടിച്ചെന്നു അരികത്തണയാനും വിശേഷങ്ങൾ തിരക്കാനും തോന്നുന്നു ...പക്ഷേ.....എത്ര നാളായി കൊതിക്കുന്നു ബീനാമ്മയെ കാണാൻ...ഒന്നു പോയി കാണാനുള്ള സമയം വേണ്ടേ....സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല എന്നതു എത്ര ശരിയാ... ജോലി കിട്ടിയതിൽ പിന്നെ ജോലി തിരക്കു തന്നെയായിരുന്നല്ലോ...എവിടെയും പോകാൻ കഴിഞ്ഞിട്ടില്ല..പിന്നെയെങ്ങനെ കാണാനാ ബന്ധുക്കളെ ഒക്കെ...എല്ലവരും ഇന്ന് വന്നിട്ടുണ്ട്...
പക്ഷേ...ഒന്നും മിണ്ടാൻ പോലും കഴിയുന്നില്ല....

ചാറ്റൽമഴ തുടങ്ങീയിരിക്കുന്നു...
എന്നും പ്രിയപ്പെട്ടതായിരുന്നു മഴ...മഴയത്ത് കുട എടുക്കാതെ മനപൂർവ്വം സ്കൂളിലേക്കും മറ്റും പോകുമായിരുന്നു....മഴ നനയുന്നതിനു പലപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നിട്ടുണ്ട്......

കാറിന്റെ ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ എല്ലാവരുടെയും നോട്ടം ചെമ്മൺ പാതയിലേക്കായി...പാതയുടെ ഇരുവശവും നിറയെ തുമ്പപ്പൂക്കളുമായി തുമ്പച്ചെടി ഉണ്ടായിരുന്നു...ഇന്നിനി വരുന്ന വണ്ടികൾ അവയെ നശിപ്പിക്കുമൊ...പാവം തുമ്പച്ചെടികൾ....
ഗേറ്റ് കടന്നു വരുന്നവരെ നല്ല പോലെ കാണാൻ കഴിയുന്നില്ല...ആരോ പറയുന്നതു കേട്ടു...“ശേഖരനാണ്...അവർക്ക് വേണ്ടിയാണിതു വരെ കാത്തത്” എന്ന്...

ശേഖരമ്മാവനോ...ലക്ഷ്മിയമ്മായിയും വന്നിട്ടുണ്ടാകും...അടുത്തെത്തിയപ്പോൾ കണ്ടു.. അമ്മായി കൈലേസ് കൊണ്ട് കണ്ണുകൾ തുടയ്ക്കുന്നു...അമ്മാവന്റെ മുഖത്ത് ഇപ്പൊഴും കാർക്കശ്യഭാവം തുളുമ്പി നിൽക്കുന്നു....ശേഖരമ്മാവൻ ഒരിക്കലും ചിരിച്ചു കണ്ടിട്ടേയില്ല...വലിയ മീശയും സ്വർണ്ണ കണ്ണടയും വച്ചുള്ള ആ വരവും...“എന്താടീ, നിന്റെ പഠിത്തമൊക്കെ എങ്ങനെ..?നല്ല മാർക്ക് വാങ്ങിച്ചോണം” എന്നൊക്കെ വളരെ കനത്തിൽ ശബ്ദത്തിൽ അന്വേഷിക്കുമ്പോൾ...എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു മനസ്സിൽ തോന്നിയിരുന്നത്...”എന്താമ്മേ ശേഖരമ്മാവൻ ഇങ്ങനെ...” എന്ന് അമ്മയോട് പരിഭവം പറയുമ്പോൾ “ശേഖരേട്ടൻ, പാവമാ...എല്ലാരോടും സ്നേഹം തന്നെയാ ആ മനസ്സിൽ ....” എന്നാവും അമ്മയുടെ പ്രതികരണം..
അമ്മ....എന്റെ പാവം അമ്മ....ആ മനസ്സിൽ എല്ലാവരും നല്ല പ്രകൃതക്കാരാ....എല്ലാവരോടും സൌമ്യമായേ അമ്മ സംസാരിക്കാറുള്ളൂ... ഒറ്റയ്ക്കിരുന്നു മനസ്സിലെ വിഷമങ്ങൾ എല്ലാം സാരിത്തുമ്പിൽ ഒപ്പിയെടുക്കുന്നത് പലകുറി കണ്ടിട്ടുണ്ട്....

അകത്ത് ജനാലയ്ക്കരികിൽ നിൽക്കുന്നത് സുജ അല്ലേ..അവളുടെ വിഷമം കാണണ്ട എനിക്ക്...ഒരിക്കലും അവളുടെ കണ്ണുകൾ നിറഞ്ഞു കാണാൻ ആഗ്രഹിച്ചിട്ടില്ലല്ലോ..സ്കൂളിൽ ചേർന്ന നാൾ മുതലുള്ള കൂട്ടായിരുന്നു ....ഒരുമിച്ചു തന്നെയായിരുന്നു വിദ്യാലയ കലാലയ കാലം പങ്കിട്ടത്...... ഇനി ആരാ അവൾക്ക് കൂട്ട്..?എന്തു സ്നേഹമാ സുജയ്ക്കും അവളുടെ അമ്മയ്ക്കും.....വീടിനകത്തേക്ക് കയറി അമ്മയേയും സുജയേയും ആശ്വസിപ്പിക്കണമെന്നുണ്ട്...

അവിടെ...ദേവകിയമ്മ ഇരുന്നു ഉറക്കെ ഭാഗവതം വായിക്കുന്നുണ്ട്...പക്ഷേ,
ആ വായനയും ...ചന്ദനത്തിരികളുടെ ഗന്ധവും ...കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖവും...
ഹോ! വയ്യ.....അതൊന്നും കാണാൻ എനിക്കു വയ്യ.....

ഏട്ടൻ പന്തലിൽ തന്നെ ഒരു കസേരയിൽ തലയ്ക്കു കൈയും കൊടുത്ത് ഇരിക്കയാണ്.കൂട്ടുകാർ ചുറ്റും ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്..ഒന്നുറക്കെ കരയാവാവാതെ പാവം വല്ലാതെ പണിപ്പെടുന്നുണ്ടാവും.....
ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷമാണ് അകലെയുള്ള സ്കൂളിൽ ജോലി കിട്ടുന്നത്...അന്ന്, തന്നെക്കാൾ ഏറെ സന്തോഷിച്ചത് ഒരു പക്ഷേ അമ്മയും ഏട്ടനും ആണെന്നു തോന്നുന്നു..അതിരാവിലെ എഴുന്നേറ്റ് സുജയോടൊത്ത് ഭഗവതിക്കാവിൽ പോയി തൊഴുതു...
ആദ്യമായി ജോലിക്ക് പോകുന്നതോർത്ത് പരിഭ്രമം പറഞ്ഞപ്പോൾ ..“ഒറ്റയ്ക്ക് പോകണ്ട ..ഞാൻ കൂടെ വരാം..” എന്ന ഏട്ടന്റെ വാക്കുകൾ എന്തു ആശ്വാസമായിരുന്നു....പാവം ഏട്ടൻ...ഏട്ടനും ഇപ്പോൾ അതൊക്കെ ഓർക്കുന്നുണ്ടാകും...

ആരൊക്കെയോ രണ്ടു മൂന്നു പേർ തെക്കേ മുറ്റത്തേക്കു പോകുന്നു... അമ്മയുടെ ദുഃഖസഞ്ചാരത്തിന്റെ അടയാളമെന്നോണം തെക്കേ പറമ്പിലേക്ക് ഒരു വഴി തെളിഞ്ഞു കാണാം..വഴി ചെന്നവസാനിക്കുന്നിടത്താണ് അച്ഛൻ അന്ത്യവിശ്രമം കൊള്ളുന്നത്....അച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്കു കൊളുത്താൻ പോകുന്നത് അമ്മയാണ്....

കുമാരൻ മാഷും മറ്റ് മാഷുമാരും തെക്കേപറമ്പിലേക്ക് നോക്കി നിൽക്കയാണ്...മാഷിന്റെ മുഖം കണ്ടാലറിയാം,ആ മനസ്സിൽ ഒരു ദുഃഖ സാഗരം ആർത്തിരമ്പുന്നുണ്ട്......കുട്ടികളോടൊപ്പം പോകാൻ മടിച്ചു നിന്നപ്പോൾ കുമാരൻ മാഷാണ് “ യാതൊരു ഒഴിവുകഴിവുകളും എനിക്കു കേൾക്കണ്ട ..ഗായത്രി കൂടി പോയേ പറ്റൂ...” എന്ന് താക്കീതായി പറഞ്ഞത്...“ഹെഡ് മാസ്റ്റർ അല്ലേ പറയുന്നത് നീ കൂടി പോയി വാ“എന്ന് ഏട്ടൻ പറഞ്ഞപ്പോഴും ..യാത്രകൾ ഇഷ്ടമായിരുന്നെങ്കിലും മനസ്സിൽ എവിടെയോ ഒരു വിഷമം ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ പോകാനും ഒട്ടും മനസ്സു വന്നില്ല.....
എങ്കിലും ബസ്സിൽ കുട്ടികൾക്ക് ഒപ്പം കളിച്ച് പാട്ടും പാടി യാത്ര തുടങ്ങിയപ്പോൾ വിഷമം ഒക്കെ മാറിയിരുന്നു....

ആതിരപ്പിള്ളിയിൽ ബസ്സ് ചെന്നപ്പോഴേക്ക് കുട്ടികൾ സന്തോഷതിമർപ്പിൽ ആയിരുന്നു....ആരും വെള്ളത്തിലിറങ്ങരുത് എന്ന ജാഗ്രതാ നിർദ്ദേശം പലയിടത്തായി കണ്ടപ്പോഴെല്ലാം കുട്ടികളെ വിലക്കിയിരുന്നു...വെള്ളത്തിലാരും ഇറങ്ങരുത്..മാറി നിന്നു കണ്ടാൽ മതി എന്ന്...

എന്നിട്ടും, ആ കുട്ടികൾ എന്തിനു വേണ്ടിയായിരുന്നു വെള്ളത്തിലേക്ക് ഇറങ്ങിയത്...കണ്ണന്റെ നിലവിളി കേട്ടു നോക്കിയപ്പോഴാണ് കണ്ടത്..അവൻ മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്.....നോക്കി നിൽക്കാൻ കഴിഞ്ഞില്ല.....ഓടി ചെന്ന് അവരെ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ കണ്ണന്റെ കാൽ വഴുതി പോവുകയായിരുന്നു...അവൻ കൈയിൽ മുറുക്കി പിടിച്ചതിനാൽ മൂന്നു പേരും ആ ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു....

അതാ..വീടിനകത്തു നിന്നു നിലവിളികൾ ഉയരുന്നു....അവിടേക്ക് ഓടി കയറാൻ എനിക്കു കഴിയുന്നില്ല...ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കയാണ്...അമ്മയുടെ നിലവിളി കേട്ടു നിൽക്കാൻ എന്നെ കൊണ്ടു കഴിയുന്നില്ല...ഞാൻ എങ്ങനെ അമ്മയെ ആശ്വസിപ്പിക്കും...

നാലഞ്ചു പേർ താങ്ങിയെടുത്തു കൊണ്ടു വരുന്ന വെള്ള പുതച്ച ഒരു തുണിക്കെട്ട്...
അവരതുമായി തെക്കേ മുറ്റത്തേക്ക് പോവുകയാണ്...ഏതാനും സമയത്തിനകം എന്റെ ശരീരം ഒരു മൺക്കൂനയ്ക്കുള്ളിലായ് തീരും....പിന്നെ ...പിന്നെ...നാളുകൾ കഴിയവേ...ആ മൺക്കൂന ഇടിഞ്ഞു നിരപ്പാകും...അതുപോലെ തന്നെ എന്നെ കുറിച്ചുള്ള ഓർമ്മകളും മാഞ്ഞു മാഞ്ഞില്ലാതെയാവും....