Tuesday, August 31, 2010

കൊഴിഞ്ഞു പോകുന്നവർ....

കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ കാലത്തെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്ന  ക്ലോക്കിലേക്ക് നോക്കി. ഓ..! മണി ആറു കഴിഞ്ഞിരിക്കുന്നു.ഇനിയും ഉറങ്ങി മതിയാവാത്ത പോലെ..കണ്ണുകള്‍ അടച്ച്  വീണ്ടും കിടന്നു...

അവധി ദിവസങ്ങളില്‍ ഇതു തന്നെയാണ് പതിവ്. വൈകിയേ ഉണരാറുള്ളൂ. ഉണര്‍ന്നാലും, വീണ്ടും അങ്ങനെ കുറച്ചു നേരം കൂടി കിടക്കും.ഒരുപാടു നാളുകളിലെ കാത്തിരിപ്പിനു ശേഷം വീണു കിട്ടിയ അവധിയാണ്.അതും മൂന്നു ദിവസം അടുപ്പിച്ച് ....ഇന്നലെ സ്കൂളില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായിരുന്നു ....അതങ്ങനെ തന്നെയാണ്..അടുത്ത നാള്‍ അവധിയാണെന്നറിഞ്ഞാല്‍ പിന്നെ എല്ലാവരിലും പതിവില്ലാത്ത ഒരു സന്തോഷം പ്രകടമായിരിക്കും...

ഇന്നിനി എന്താ പലഹാരം ഉണ്ടാക്കുക .. ? ചോറിനു എന്താ കറി വയ്ക്കുക..?
ഹോ!.. ഒരു വല്ലാത്ത ഒരു കുഴഞ്ഞ കാര്യം തന്നെയിത്. എന്നും ഇങ്ങനെ മാറ്റി മാറ്റി ഭക്ഷണം ഉണ്ടാക്കുക. ചെയ്തു തീര്‍ക്കേണ്ട ജോലികളെ കുറിച്ചുള്ള പലവിധ ചിന്തകള് കൊണ്ട് മനസ്സ് മാറാല നെയ്യാന്‍ തുടങ്ങിയപ്പോഴാണ്......

“മിന്നടി മിന്നടി മിന്നാമിനുങ്ങേ...മിന്നും നക്ഷത്രപെണ്ണേ..”എന്ന് മൊബൈല്‍ പാടി തുടങ്ങിയത്.
ഇത് ആരാണാവോ ഇത്ര രാവിലെ ? കണ്ണ് തുറക്കാതെ തന്നെ തലയണ കീഴില്‍ നിന്നു മൊബൈല്‍ എടുത്തു .കാള്‍ അറ്റന്‍ഡ് ചെയ്തു.അപ്പോഴാണ് അങ്ങേ തലയ്ക്കല്‍ നിന്നും രാജീവന്റെ തിടുക്കത്തിലുള്ള ശബ്ദം കേട്ടത്..

“മീനാക്ഷി... തനിയ്ക്ക്  ഇന്ന് ജോലിയ്ക്കു പോകണ്ടല്ല്ലോ...? അപ്പോഴിന്ന് താന്‍ ഫ്രീ അല്ലേ ?ഒരു ന്യൂസ് ഒന്നു റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമോ ?”

എവിടെയാ..? എന്താ കാര്യം...? കാത്തിരുന്നു കിട്ടിയ അവധിയാ ഞാന്‍ തന്നെ പോകണോ...?

“അതെ, ഒരു രഹസ്യ റിപ്പോര്‍ട്ട് കിട്ടി,ഇന്നു രാവിലെ പത്തു മണിക്ക് മുന്‍പായി ആ റെയില്‍വേ സ്റ്റേഷനു മുന്‍പിലെ പെട്ടിക്കടകള്‍ പൊളിച്ചു മാറ്റുന്നു എന്ന് , നീ തീര്‍ച്ചയായും ഉണ്ടാകണം അവിടെ. ക്യാമറയുമായി ജോജി അവിടെയെത്തും..പറഞ്ഞു നില്‍ക്കാന്‍ സമയമില്ല..ഞാന്‍ മറ്റൊരിടത്തു നില്‍ക്കയാണ്..ഓക്കെ...അപ്പോള്‍ എല്ലാം പറഞ്ഞ പോലെ” എന്നു പറഞ്ഞ്. മറുപടിക്കു കാത്തു നില്‍ക്കാതെ രാജീവന്‍ മൊബൈല്‍ കട്ട് ചെയ്തു...

കേട്ടപ്പോള്‍ ശരിക്കും രാജീവനോട് വല്ലാത്ത് ഒരു ദേഷ്യമാ തോന്നിയത് .റെയില്‍വേ സ്റ്റേഷനു മുന്നിലെ ചെറിയ കടകള്‍ പൊളിച്ചു മാറ്റുന്നു പോലും..യ്യോ! പെട്ടെന്നാണ് ഓര്‍ത്തത്... ആ കടകള്‍....അവിടുത്തെ ആളുകള്‍....എല്ലാവരേയും ഞാന്‍ എന്നും കാണുന്നതാണ്....ആ കടകളൊന്നിലാണ്  എന്നും കാണാറുള്ള “കിങ്ങിണി കുട്ടി”

രണ്ടോ മൂന്നോ വയസ്സേ ഉണ്ടാകൂ കിങ്ങിണിയ്ക്ക്..അവളുടെ യഥാര്‍ത്ഥ പേര് എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല...“കിങ്ങിണി” അതാണ് ഞാനും രേഖയും അവള്‍ക്കിട്ടിരിക്കുന്ന പേര്. കറുപ്പിനു ഏഴഴകാണെന്നു പറയുന്നത് ശരിയാണെന്നു എനിക്ക് തോന്നുന്നത് അവളെ കാണുമ്പോഴാണ്.അവളുടെ വിടര്‍ന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും കുഞ്ഞിക്കൈയാലുള്ള ടാറ്റാ പറച്ചിലുമാണ് ഞങ്ങളെ അവളോട് അടുപ്പിച്ചത്.എന്നും ഉണ്ടാകും അവള്‍ ആ കടയുടെ മുന്നിലോ വശങ്ങളിലോ....

ട്രെയിനില്‍ വന്നിറങ്ങിയിട്ട് അവിടെ നിന്ന് സ്കൂള്‍ ബസ്സില്‍ കയറുന്ന അധ്യാപികമാരുണ്ട്..അവര്‍ക്കു വേണ്ടിയാണ് ബസ്സ്  എന്നും കിങ്ങിണിയുടെ കടയുടെ മുന്നില്‍ നിര്‍ത്തുന്നത്..അപ്പോഴൊക്കെ കാണാറുണ്ട് ഒരു കൈയില്‍ പഴകിയ ഒരു കിലുക്കാം പെട്ടിയുമായി അവള്‍ അവിടെ ഓടി നടക്കുന്നത്.. ബസ്സ് നിര്‍ത്തുമ്പോഴേക്ക് അവള്‍ ഓട്ടം മതിയാക്കി ബസ്സിലേക്ക് നോക്കി  ഒരു പുഞ്ചിരിയുമായി ഞങ്ങള്‍ക്ക് ടാറ്റ പറയും ......ഇന്നലെ വൈകിട്ടു വരുമ്പോഴും കണ്ടിരുന്നു അവളെ..കൈയ്യില്‍ ഒരു ചെറിയ വടിയുമായി അവള്‍ ഓടി നടക്കുകയായിരുന്നു...

ആ കടയില്‍ തടിച്ച് കുറുകിയ ഒരു കറുത്ത മനുഷ്യനും.ഒരു മെലിഞ്ഞ സ്ത്രീയും , ഏഴെട്ടു വയസ്സ് പ്രായം തോന്നുന്ന മറ്റൊരു കുട്ടിയും ഉണ്ടാകും.എന്നും കാണുന്നതിനാല്‍ , ആ കറുത്ത മനുഷ്യന്റേതാണു  കടയെന്നും മെലിഞ്ഞ സ്ത്രീ അയാളുടെ ഭാര്യയാണെന്നും വലിയ കുട്ടി അവരുടെ മൂത്ത മകളും കിങ്ങിണി അവരുടെ ഇളയ കുട്ടിയാണെന്നും എനിക്കു തോന്നി. ഒരു ദിവസം ആ കിങ്ങിണിക്കുട്ടിയെ അവിടെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വല്ലാത്ത ഒരു നഷ്ടബോധം മനസ്സില്‍ തോന്നുമായിരുന്നു.....

  ആ കടയുടെ ചലനങ്ങള്‍ പലപ്പോഴും ഞാന്‍ നോക്കാറുണ്ട്. അപ്പോഴോക്കെ മനസ്സില്‍ സങ്കടവും ദേഷ്യവും തോന്നിയിട്ടുമുണ്ട്.കാരണം,രാവിലെ നല്ല തിരക്കായിരിക്കും ആ കടയില്‍ .അപ്പോഴെല്ലാം കാണുന്നത്, ആ പാവം സ്ത്രീ ഗ്ലാസ്സ് കഴുകുന്നതും, ചായ ഒഴിക്കുന്നതും, എണ്ണയില്‍ പലഹാരങ്ങള്‍ വറുത്തു കോരുന്നതുമൊക്കെയാണ്. അവരാണ് എല്ലാ ജോലികളും ചെയ്യുക എപ്പോഴും.
ആ കുറുകിയ മനുഷ്യന്‍ ഒരിടത്തു ഇരിക്കയേ ഉള്ളൂ.അയാള്‍ ഇതു വരെ ഒരു ചായ പോലും ഒഴിക്കുന്നതു കണ്ടിട്ടില്ല.എന്തൊരു മനുഷ്യനാണത് ...
“ക്രൂരന്‍! ദുഷ്ടന്‍...കണ്ടില്ലേ ആ സ്ത്രീയെ കൊണ്ടു പണിയെടുപ്പിച്ചിട്ട് മുതലാളി ചമഞ്ഞ് ഇരിക്കുന്നത്.എങ്ങനെ തോന്നുന്നു ആ മനുഷ്യന് ഇത്ര ദയയില്ലാതെ പെരുമാറാന്‍.എവിടെയും ആധിപത്യം സ്ഥാപിക്കാന്‍ പുരുഷന്മാര്‍ക്ക് തന്നെ മിടുക്ക് ”എന്ന് പറഞ്ഞ് പലപ്പോഴും അയാളുടെ ആ സ്വഭാവത്തെ കുറിച്ച് രേഖയോട് ഞാന്‍ പരിഭവം പറയാറുണ്ട്....

കഴിഞ്ഞ ആഴ്ച രണ്ടു മൂന്നു ദിവസം ആ കട അടഞ്ഞു കിടന്നിരുന്നു.അന്ന് വല്ലാത്തെ ഒരു അസ്വസ്ഥത തോന്നി മനസ്സിന്.അവര്‍ക്ക് എന്തു പറ്റിയതാവാം...

പാവം സ്ത്രീ ..ആ സ്ത്രീക്ക് വല്ല അസുഖവുമായി കാണുമോ എന്ന ചിന്തയായിരുന്നു എന്റെ മനസ്സു നിറയെ.ആ ഓര്‍മ്മ ഒരു നീറ്റലായി മനസ്സില്‍ തങ്ങി നിന്നിരുന്നു.
  കിങ്ങിണിയെ കാണുന്നില്ലല്ലൊ...ആ പാവം സ്ത്രീ, അവരെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോഴൊക്കെയും “എന്തിനാ അവരെ കുറിച്ചോര്‍ത്ത് നീയിങ്ങനെ വേവലാതിപ്പെടുന്നത്..അവര്‍ നിന്റെ ആരാ ..... എന്തിനാ നിനക്ക് ആവശ്യമില്ലാത്ത കാര്യത്തിനു ടെന്‍ഷന്‍ ?”എന്നു പറഞ്ഞ് രേഖ എന്നെ ശാസിക്കുകയും ചെയ്തിരുന്നു.....അന്ന് ,  മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആ കട വീണ്ടും തുറന്ന്  കണ്ടപ്പോഴാണ് മനസ്സിനു ആശ്വാസമായത്..

ഇന്നിതാ, അവരുടെ കടയും ഉണ്ടാകുമോ? എങ്കില്‍ അവര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് കിട്ടിയിട്ടുണ്ടാവില്ലേ ? അവര്‍ക്ക് ഒന്നും വരുത്തല്ലേ ദൈവമേ...അതോര്‍ത്തപ്പോള്‍ വേഗം അവിടെയെത്താനുള്ള തിടുക്കമായി. 

ഓടി ചെന്ന് ഒരുവിധം അടുക്കള ജോലികള്‍ പെട്ടെന്ന് തീര്‍ത്തു.അപ്പോഴൊക്കെയും,കഞ്ഞി മുക്കാത്ത മുഷിഞ്ഞ സാരിയുടുത്ത കറുത്തു മെലിഞ്ഞ ആ സ്ത്രീ കഷ്ടപ്പാടിന്റെ പ്രതീകമെന്നോണം മനസ്സില്‍ നിറഞ്ഞു നിന്നു.

  ഒരിക്കല്‍ കൂടി രാജീവനെ വിളിച്ച്  കേട്ടതില്‍ സത്യമുണ്ടോ എന്നു ഉറപ്പു വരുത്തി.“തന്നെ എളുപ്പം ചെല്ലൂ....അവിടെ പ്രശ്നസാധ്യത ഉണ്ട് ”എന്നു പറഞ്ഞ് വീണ്ടും ഫോണ്‍ കട്ടായപ്പോള്‍ തന്നെ പെട്ടെന്ന്  ഞാനും അവിടേക്ക് പാഞ്ഞു....
  

അവിടെയെത്തിയപ്പോള്‍  കണ്ട കാഴ്ച അതിദയനീയമായിരുന്നു.....
 

റെയില്‍വേ സ്റ്റേഷനു മുന്നിലെ റോഡിന്റെ വശങ്ങളിലായി സ്ഥാപിച്ചിരുന്ന അഞ്ചാറു ചെറിയ കടകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നു.പോലീസും , ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും എല്ലാവരും ഉണ്ട്.
തങ്ങളുടെ ജീവിത മാര്‍ഗമായിരുന്ന ആ കടകള്‍ കുളം തോണ്ടുന്നത് കണ്ട് ആളുകള്‍ വാവിട്ടു മാറത്തടിച്ച് നിലവിളിക്കുന്നു. ചില പുരുഷന്മാര്‍ ആ ജെസിബിക്കു മുന്നില്‍ കയറി ‘ഞങ്ങളെ കൊന്നിട്ടു മതി ഇത്‘ എന്നു പറഞ്ഞ് ജെ സി ബി തടയാന്‍ ശ്രമിക്കുന്നു...അവരെ പോലീസുകാര്‍ ബലം പ്രയോഗിച്ച് മാറ്റുന്നു ...ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. ആ കടകളിലെ ചില സാധനങ്ങള്‍ അവിടമാകെ ചിന്നി ചിതറി കിടക്കുന്നുണ്ട്. എല്ലാ ആളുകളും അവിടെ കൂട്ടം കൂടി നില്‍ക്കയാണ്..

അവധി ദിനം തന്നെ ഈ പൊളിച്ചു നീക്കലിനായി തെരഞ്ഞെടുത്തതിനാല്‍ ഒരു സ്റ്റേ ഓര്‍ഡര്‍ പോലും കിട്ടാനുള്ള സാധ്യത ഇല്ല എന്ന്  ആളുകള്‍ അടക്കം പറയുന്നതു കേള്‍ക്കാം.

ആ ആളുകളുടെ കൂട്ടത്തിലേക്ക് എന്റെ കണ്ണുകള്‍ പരതി. എവിടെ  കിങ്ങിണിയും അവളുടെ അമ്മയും ? അവരുടെ കട.. അതാ നിലം പരിശായി കിടക്കുന്നു.കിങ്ങിണീയുടെ അമ്മ എന്തൊക്കെയോ പുലമ്പി കൊണ്ട് ഇരു കൈകളും തലയില്‍ അടിച്ച് നിലവിളിക്കയാണ്.....

ജോജി എല്ലാം ക്യാമറയില്‍ ഒപ്പിയെടുക്കുകയാണ്.എനിക്കെന്തോ,അവിടുത്തെ കാഴ്ച കണ്ടപ്പോള്‍ തല കറങ്ങുന്നതു പോലെ തോന്നി. പക്ഷേ, മനോബലം ഉണ്ടായേ തീരൂ.

എല്ലാം കണ്ടു മനസ്സിലാക്കി വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍.സിറ്റി ന്യൂസ് കേള്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുകയാവും.അവരുടെ മുന്നില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് വേണം അവതരിപ്പിക്കേണ്ടത്.അതിനാല്‍ താന്‍ തളരാന്‍ പാടില്ല..പോലീസുകാരോടും ഉദ്യോഗസ്ഥന്മാരോടും പൊളിച്ചു നീക്കലിനെ കുറിച്ചുള്ള വിശദ വിവരം തിരക്കി.ആളുകളുടെ വിവിധ പ്രതികരണങ്ങളും ചോദിച്ചറിഞ്ഞു.

അന്നേരമാണു നടുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ഞാന്‍ അറിഞ്ഞത്.മിക്ക കടക്കാരും താമസിച്ചിരുന്നതും ആ കടയ്ക്കുള്ളില്‍ തന്നെയായിരുന്നു.കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി ആ കട തന്നെയാണു അവരുടെ പാര്‍പ്പിടം.അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും സ്ത്രീകളുടെയും പുരുഷന്മാരുടെയും വാവിട്ടുള്ള നിലവിളികള്‍ എന്റെ മനസ്സിനെ പിച്ചിച്ചീന്തുന്നതു പോലെ എനിക്കു തോന്നി.....

ആ കുട്ടികള്‍ എവിടെ...? കിങ്ങിണിയും അവളുടെ ചേച്ചിയും ? അവര്‍ക്ക് വേണ്ടി കണ്ണുകള്‍ പായിച്ചപ്പോഴാണ് ,അതാ , കുറച്ചു മാറി..... കക്ഷത്ത് ഊന്നു വടിയുമായി  കുറുകിയ കറുത്ത മനുഷ്യന്‍...കിങ്ങിണീയുടെ അച്ഛന്‍...
അയാള്‍..നിസ്സഹായനായി , നിര്‍നിമേഷനായി അകലേക്ക് നോക്കി ഒരു മരത്തില്‍ ചാരി നില്‍ക്കുകയാണ്.അരികത്ത് രണ്ടു കുട്ടികള്‍...കിങ്ങിണിയും അവളുടെ ചേച്ചിയും...അവര്‍ പേടിച്ചരണ്ടു ഇരിക്കുയാണ്.
ആ കാഴ്ച കണ്ട് ശരിക്കും ഞാന്‍ വിങ്ങിപ്പോയി..ഞാന്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറയുകയായിരുന്നു.ഇങ്ങനെയുള്ള ഒരു മനുഷ്യനെയാണോ ദൈവമേ എന്നും ഞാന്‍ വെറുപ്പോടെ നോക്കി കണ്ടിരുന്നത്.
പാവം മനുഷ്യന്‍ ! എനിക്ക് കാണാനാവുന്നുണ്ട് .അയാള്‍ക്കു മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നത്.
ഇനി, അവര്‍ എങ്ങോട്ടു പോകും...? എങ്ങനെ കഴിയും... എവിടെ തല ചായ്ച്ചുറങ്ങും?

ബസ്സില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ പതിയുന്ന ധാരാളം കാഴ്ചകള്‍ ഉണ്ടെങ്കിലും , ഈ കുടുംബത്തിന്റെ ചിത്രങ്ങള്‍ മനസ്സില്‍ എവിടെയോ ആഴത്തില്‍ ഇടം നേടിയിരുന്നു.
വൈകിട്ട് ന്യൂസ് റീഡിംഗ് സമയത്ത് കണ്ടു ...നിസ്സഹയാനായ ആ മനുഷ്യന്റെ മുഖം...വീണ്ടും മുന്നില്‍.. അവരോട് ഒരിക്കല്‍ പോലും മിണ്ടിയിട്ടില്ലായിരുന്നു എങ്കിലും നിത്യവുമുള്ള കണ്ടുമുട്ടല്‍ അവരെ എന്റെ സ്വന്തമാക്കിയിരുന്നു.അവരുടെ ഓര്‍മകളില്‍ നിന്നൂറിയ വേദന തൊണ്ടയില്‍ കുടുങ്ങി ...ശബ്ദത്തിനു ഇടര്‍ച്ചയും..കണ്ണൂകള്‍ക്ക് നനവും ഉണ്ടാക്കി...


ഇന്നും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഞാന്‍ ആ കടയുണ്ടായിരുന്ന ഭാഗത്തേക്ക് നോക്കും.
അപ്പോഴും മനസ്സില്‍ എവിടെയോ ഒരു തേങ്ങല്‍.ആ സ്ത്രീയുടെ നിലവിളി ഇപ്പോഴും എന്റെ മനസ്സില്‍ മുഴങ്ങും പോലെ.അവരുടെ പ്രാബ്ദങ്ങള്‍ നിത്യവും കണ്ട് അവരുടെ ഒരു നൊമ്പര ചിത്രം മനസ്സില്‍ ഇടം നേടിയിരിയ്ക്കുന്നു...അവരിപ്പോള്‍ എവിടെയാവും.....?എങ്ങനെ കഴിയുന്നുണ്ടാകും.....?


 

5 comments:

  1. റ്റീച്ചൂസേ വളരെ ഹൃദയസ്പര്‍ശിയാണ് ഈ കഥ.....ഞാനുമിങ്ങനെ ശ്രദ്ധിക്കുന്ന കുറെ ആളുകള്‍ ഉണ്ടു നിത്യവും കാണുന്നവര്‍........ റ്റീച്ചൂസിന്‍റെ മനസ്സു വായിക്കാം ഇതില്‍... ഭാവുകങ്ങള്‍...

    ReplyDelete
  2. ഇത് ഒരികല്‍ ഞാന്‍ വായിച്ചു ..എങ്കിലും ഒരികല്‍ കൂടി വായിച്ചു ....മറക്കാന്‍ സാധികില്ല

    pls remove the word verification

    ReplyDelete
  3. ടീച്ചറുടെ പാര്‍ട്ട് റ്റൈം ജോലിയാവും റിപ്പോര്‍ട്ടര്‍ അല്ലേ? :)
    ഒരു കൊച്ചു നൊമ്പരം മനസ്സില്‍ അവശേഷിപ്പിക്കാന്‍ ഈ കഥക്ക് കഴിഞ്ഞൂ.

    ReplyDelete
  4. കിങ്ങിണി എന്‍റെ മനസ്സില്‍ ഇമ്മിണി ബല്ല്യ വേദനയായി.
    നമ്മുടെ നാടുകളില്‍ കാണുന്ന കാഴ്ച അതേപടി ഒപ്പിയെടുത്തപോലെ.വളരെ ലളിതമാണെങ്കിലും
    നല്ലൊരു ഫീല്‍ മനസ്സിലുണ്ടാക്കാന്‍ ഈ എഴുത്തിനായി
    വായനക്കാര്‍ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു
    സന്ദേശമാവട്ടെ ഈ കഥ എന്ന് ഞാനാശിക്കുന്നു
    അഭിനന്ദനങ്ങള്‍ ടീച്ചൂസേ

    ReplyDelete
  5. നൊമ്പരമുണര്‍ത്തുന്നു.

    ReplyDelete