Thursday, August 26, 2010

ഒരു യാത്രാമൊഴി...


 
കാർമേഘത്തിന്റെ പുതപ്പണിഞ്ഞ് പകൽ ചലനമറ്റത്തു പോലെ....മുറ്റത്ത് ആളുകൾ കൂടി കൂടി വരുന്നു...എത്ര പെട്ടെന്നാണ് എല്ലാവരും അറിഞ്ഞത്...ഇവരെല്ലാം ആരെല്ലാമാണ്..?അറിയുന്നതും ...അറിയാത്തതുമായ... ഏറെ മുഖങ്ങൾ...
ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞ് മാവിൻ ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണു ശ്രദ്ധിച്ചത്...സുജയുടെ വീട്ടിൽ നിന്നും കൊണ്ടു വന്നു നട്ടു പിടിപ്പിച്ച പനിനീർച്ചെടി അവിടെ കാണുന്നില്ല..അത് എവിടേക്കു മാറ്റി....ഓ...മുറ്റത്ത് പന്തലിടാൻ വന്നവർ അത് പിഴുത് കളഞ്ഞുവോ...എത്ര ആശിച്ചു വളർത്തിയതാണത്...ആ പനിനീർച്ചെടി ..എന്നും സൌഹൃദത്തിന്റെ നനുത്ത ഓർമ്മകളേകി അവളുടെ ഓർമ്മകൾക്ക് പച്ചപ്പു നൽകുമായിരുന്നു.......

അതാ...ബീനാമ്മയും മക്കളും ഒക്കെ വരുന്നുണ്ട്...ഓടിച്ചെന്നു അരികത്തണയാനും വിശേഷങ്ങൾ തിരക്കാനും തോന്നുന്നു ...പക്ഷേ.....എത്ര നാളായി കൊതിക്കുന്നു ബീനാമ്മയെ കാണാൻ...ഒന്നു പോയി കാണാനുള്ള സമയം വേണ്ടേ....സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല എന്നതു എത്ര ശരിയാ... ജോലി കിട്ടിയതിൽ പിന്നെ ജോലി തിരക്കു തന്നെയായിരുന്നല്ലോ...എവിടെയും പോകാൻ കഴിഞ്ഞിട്ടില്ല..പിന്നെയെങ്ങനെ കാണാനാ ബന്ധുക്കളെ ഒക്കെ...എല്ലവരും ഇന്ന് വന്നിട്ടുണ്ട്...
പക്ഷേ...ഒന്നും മിണ്ടാൻ പോലും കഴിയുന്നില്ല....

ചാറ്റൽമഴ തുടങ്ങീയിരിക്കുന്നു...
എന്നും പ്രിയപ്പെട്ടതായിരുന്നു മഴ...മഴയത്ത് കുട എടുക്കാതെ മനപൂർവ്വം സ്കൂളിലേക്കും മറ്റും പോകുമായിരുന്നു....മഴ നനയുന്നതിനു പലപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നിട്ടുണ്ട്......

കാറിന്റെ ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ എല്ലാവരുടെയും നോട്ടം ചെമ്മൺ പാതയിലേക്കായി...പാതയുടെ ഇരുവശവും നിറയെ തുമ്പപ്പൂക്കളുമായി തുമ്പച്ചെടി ഉണ്ടായിരുന്നു...ഇന്നിനി വരുന്ന വണ്ടികൾ അവയെ നശിപ്പിക്കുമൊ...പാവം തുമ്പച്ചെടികൾ....
ഗേറ്റ് കടന്നു വരുന്നവരെ നല്ല പോലെ കാണാൻ കഴിയുന്നില്ല...ആരോ പറയുന്നതു കേട്ടു...“ശേഖരനാണ്...അവർക്ക് വേണ്ടിയാണിതു വരെ കാത്തത്” എന്ന്...

ശേഖരമ്മാവനോ...ലക്ഷ്മിയമ്മായിയും വന്നിട്ടുണ്ടാകും...അടുത്തെത്തിയപ്പോൾ കണ്ടു.. അമ്മായി കൈലേസ് കൊണ്ട് കണ്ണുകൾ തുടയ്ക്കുന്നു...അമ്മാവന്റെ മുഖത്ത് ഇപ്പൊഴും കാർക്കശ്യഭാവം തുളുമ്പി നിൽക്കുന്നു....ശേഖരമ്മാവൻ ഒരിക്കലും ചിരിച്ചു കണ്ടിട്ടേയില്ല...വലിയ മീശയും സ്വർണ്ണ കണ്ണടയും വച്ചുള്ള ആ വരവും...“എന്താടീ, നിന്റെ പഠിത്തമൊക്കെ എങ്ങനെ..?നല്ല മാർക്ക് വാങ്ങിച്ചോണം” എന്നൊക്കെ വളരെ കനത്തിൽ ശബ്ദത്തിൽ അന്വേഷിക്കുമ്പോൾ...എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു മനസ്സിൽ തോന്നിയിരുന്നത്...”എന്താമ്മേ ശേഖരമ്മാവൻ ഇങ്ങനെ...” എന്ന് അമ്മയോട് പരിഭവം പറയുമ്പോൾ “ശേഖരേട്ടൻ, പാവമാ...എല്ലാരോടും സ്നേഹം തന്നെയാ ആ മനസ്സിൽ ....” എന്നാവും അമ്മയുടെ പ്രതികരണം..
അമ്മ....എന്റെ പാവം അമ്മ....ആ മനസ്സിൽ എല്ലാവരും നല്ല പ്രകൃതക്കാരാ....എല്ലാവരോടും സൌമ്യമായേ അമ്മ സംസാരിക്കാറുള്ളൂ... ഒറ്റയ്ക്കിരുന്നു മനസ്സിലെ വിഷമങ്ങൾ എല്ലാം സാരിത്തുമ്പിൽ ഒപ്പിയെടുക്കുന്നത് പലകുറി കണ്ടിട്ടുണ്ട്....

അകത്ത് ജനാലയ്ക്കരികിൽ നിൽക്കുന്നത് സുജ അല്ലേ..അവളുടെ വിഷമം കാണണ്ട എനിക്ക്...ഒരിക്കലും അവളുടെ കണ്ണുകൾ നിറഞ്ഞു കാണാൻ ആഗ്രഹിച്ചിട്ടില്ലല്ലോ..സ്കൂളിൽ ചേർന്ന നാൾ മുതലുള്ള കൂട്ടായിരുന്നു ....ഒരുമിച്ചു തന്നെയായിരുന്നു വിദ്യാലയ കലാലയ കാലം പങ്കിട്ടത്...... ഇനി ആരാ അവൾക്ക് കൂട്ട്..?എന്തു സ്നേഹമാ സുജയ്ക്കും അവളുടെ അമ്മയ്ക്കും.....വീടിനകത്തേക്ക് കയറി അമ്മയേയും സുജയേയും ആശ്വസിപ്പിക്കണമെന്നുണ്ട്...

അവിടെ...ദേവകിയമ്മ ഇരുന്നു ഉറക്കെ ഭാഗവതം വായിക്കുന്നുണ്ട്...പക്ഷേ,
ആ വായനയും ...ചന്ദനത്തിരികളുടെ ഗന്ധവും ...കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖവും...
ഹോ! വയ്യ.....അതൊന്നും കാണാൻ എനിക്കു വയ്യ.....

ഏട്ടൻ പന്തലിൽ തന്നെ ഒരു കസേരയിൽ തലയ്ക്കു കൈയും കൊടുത്ത് ഇരിക്കയാണ്.കൂട്ടുകാർ ചുറ്റും ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്..ഒന്നുറക്കെ കരയാവാവാതെ പാവം വല്ലാതെ പണിപ്പെടുന്നുണ്ടാവും.....
ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷമാണ് അകലെയുള്ള സ്കൂളിൽ ജോലി കിട്ടുന്നത്...അന്ന്, തന്നെക്കാൾ ഏറെ സന്തോഷിച്ചത് ഒരു പക്ഷേ അമ്മയും ഏട്ടനും ആണെന്നു തോന്നുന്നു..അതിരാവിലെ എഴുന്നേറ്റ് സുജയോടൊത്ത് ഭഗവതിക്കാവിൽ പോയി തൊഴുതു...
ആദ്യമായി ജോലിക്ക് പോകുന്നതോർത്ത് പരിഭ്രമം പറഞ്ഞപ്പോൾ ..“ഒറ്റയ്ക്ക് പോകണ്ട ..ഞാൻ കൂടെ വരാം..” എന്ന ഏട്ടന്റെ വാക്കുകൾ എന്തു ആശ്വാസമായിരുന്നു....പാവം ഏട്ടൻ...ഏട്ടനും ഇപ്പോൾ അതൊക്കെ ഓർക്കുന്നുണ്ടാകും...

ആരൊക്കെയോ രണ്ടു മൂന്നു പേർ തെക്കേ മുറ്റത്തേക്കു പോകുന്നു... അമ്മയുടെ ദുഃഖസഞ്ചാരത്തിന്റെ അടയാളമെന്നോണം തെക്കേ പറമ്പിലേക്ക് ഒരു വഴി തെളിഞ്ഞു കാണാം..വഴി ചെന്നവസാനിക്കുന്നിടത്താണ് അച്ഛൻ അന്ത്യവിശ്രമം കൊള്ളുന്നത്....അച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്കു കൊളുത്താൻ പോകുന്നത് അമ്മയാണ്....

കുമാരൻ മാഷും മറ്റ് മാഷുമാരും തെക്കേപറമ്പിലേക്ക് നോക്കി നിൽക്കയാണ്...മാഷിന്റെ മുഖം കണ്ടാലറിയാം,ആ മനസ്സിൽ ഒരു ദുഃഖ സാഗരം ആർത്തിരമ്പുന്നുണ്ട്......കുട്ടികളോടൊപ്പം പോകാൻ മടിച്ചു നിന്നപ്പോൾ കുമാരൻ മാഷാണ് “ യാതൊരു ഒഴിവുകഴിവുകളും എനിക്കു കേൾക്കണ്ട ..ഗായത്രി കൂടി പോയേ പറ്റൂ...” എന്ന് താക്കീതായി പറഞ്ഞത്...“ഹെഡ് മാസ്റ്റർ അല്ലേ പറയുന്നത് നീ കൂടി പോയി വാ“എന്ന് ഏട്ടൻ പറഞ്ഞപ്പോഴും ..യാത്രകൾ ഇഷ്ടമായിരുന്നെങ്കിലും മനസ്സിൽ എവിടെയോ ഒരു വിഷമം ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ പോകാനും ഒട്ടും മനസ്സു വന്നില്ല.....
എങ്കിലും ബസ്സിൽ കുട്ടികൾക്ക് ഒപ്പം കളിച്ച് പാട്ടും പാടി യാത്ര തുടങ്ങിയപ്പോൾ വിഷമം ഒക്കെ മാറിയിരുന്നു....

ആതിരപ്പിള്ളിയിൽ ബസ്സ് ചെന്നപ്പോഴേക്ക് കുട്ടികൾ സന്തോഷതിമർപ്പിൽ ആയിരുന്നു....ആരും വെള്ളത്തിലിറങ്ങരുത് എന്ന ജാഗ്രതാ നിർദ്ദേശം പലയിടത്തായി കണ്ടപ്പോഴെല്ലാം കുട്ടികളെ വിലക്കിയിരുന്നു...വെള്ളത്തിലാരും ഇറങ്ങരുത്..മാറി നിന്നു കണ്ടാൽ മതി എന്ന്...

എന്നിട്ടും, ആ കുട്ടികൾ എന്തിനു വേണ്ടിയായിരുന്നു വെള്ളത്തിലേക്ക് ഇറങ്ങിയത്...കണ്ണന്റെ നിലവിളി കേട്ടു നോക്കിയപ്പോഴാണ് കണ്ടത്..അവൻ മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്.....നോക്കി നിൽക്കാൻ കഴിഞ്ഞില്ല.....ഓടി ചെന്ന് അവരെ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ കണ്ണന്റെ കാൽ വഴുതി പോവുകയായിരുന്നു...അവൻ കൈയിൽ മുറുക്കി പിടിച്ചതിനാൽ മൂന്നു പേരും ആ ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു....

അതാ..വീടിനകത്തു നിന്നു നിലവിളികൾ ഉയരുന്നു....അവിടേക്ക് ഓടി കയറാൻ എനിക്കു കഴിയുന്നില്ല...ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കയാണ്...അമ്മയുടെ നിലവിളി കേട്ടു നിൽക്കാൻ എന്നെ കൊണ്ടു കഴിയുന്നില്ല...ഞാൻ എങ്ങനെ അമ്മയെ ആശ്വസിപ്പിക്കും...

നാലഞ്ചു പേർ താങ്ങിയെടുത്തു കൊണ്ടു വരുന്ന വെള്ള പുതച്ച ഒരു തുണിക്കെട്ട്...
അവരതുമായി തെക്കേ മുറ്റത്തേക്ക് പോവുകയാണ്...ഏതാനും സമയത്തിനകം എന്റെ ശരീരം ഒരു മൺക്കൂനയ്ക്കുള്ളിലായ് തീരും....പിന്നെ ...പിന്നെ...നാളുകൾ കഴിയവേ...ആ മൺക്കൂന ഇടിഞ്ഞു നിരപ്പാകും...അതുപോലെ തന്നെ എന്നെ കുറിച്ചുള്ള ഓർമ്മകളും മാഞ്ഞു മാഞ്ഞില്ലാതെയാവും....

5 comments:

  1. എന്നും മരണം ഒരു രംഗബോധമില്ലാത്ത കോമാളി എന്ന പഴക്കിപ്പറഞ്ഞ എം.ടി. യുടെ വാചകം കൊണ്ട് ഇവിടേയും കമന്‍റിട്ട് പോകാം ....
    പക്ഷെ , വിടരും മുമ്പേ പൊലിഞ്ഞ്പോയ പൂക്കള്‍ എന്നും ഒരു നീറ്റലായി നമ്മുടെയുള്ളില്‍ , അതെത്ര കാതം താണ്ടിയാലും , കാലങ്ങള്‍ കഴിഞ്ഞാലും ....
    മലയളത്തിന്‍റെ ശ്രീ പാടിയപോലെ ....
    ദൈവജ്ഞരല്ലോ നിങ്ങള്‍ ....

    അവര്‍ക്കൊന്നും ഇവിടം വിട്ട് പോകാന്‍ കഴിയില്ലല്ലോ...?
    പൂക്കളായ് , നക്ഷത്രങ്ങളായ് .... ഒക്കെയും നമുക്ക് ചുറ്റും ...

    മിനു ടീച്ചര്‍ ... വേറിട്ട അനുഭവം ....
    ഭാവുകങ്ങള്‍ ....
    സ്നേഹത്തോടെ സ്വന്തം പപ്പന്‍സ് ...

    ReplyDelete
  2. ആത്മാവിന്റെ ഈ കഥ പറച്ചില്‍ വായിച്ച് പഴകിയതാണെങ്കിലും ടീച്ചറൂടെ ആര്‍ദ്രമായ ശൈലി, ഒഴുക്കുള്ള രചനാരീതി മനസ്സിനെ തൊട്ടു.

    ReplyDelete
  3. ee katha vaayikumpol yaadhrshikamaayirkkikkam Tvyil kanikunath 5 per mungi marichathinte kaazhcakal aanu

    ReplyDelete
  4. മരണത്തെ വിവിധ കോണുകളില്‍ നിന്നു വീക്ഷിക്കുന്ന രചനകള്‍ ടീച്ചറുടെ പ്രത്യേകതയാണ്..!!
    രചനയുടെ ശൈലിയുടെ പ്രത്യേകത കൊണ്ട് എനിക്കും കാണാന്‍ പറ്റി മരണത്തെ....

    ReplyDelete
  5. നാലഞ്ചു പേർ താങ്ങിയെടുത്തു കൊണ്ടു വരുന്ന വെള്ള പുതച്ച ഒരു തുണിക്കെട്ട്...
    അവരതുമായി തെക്കേ മുറ്റത്തേക്ക് പോവുകയാണ്...ഏതാനും സമയത്തിനകം എന്റെ ശരീരം ഒരു മൺക്കൂനയ്ക്കുള്ളിലായ് തീരും....പിന്നെ ...പിന്നെ...നാളുകൾ കഴിയവേ...ആ മൺക്കൂന ഇടിഞ്ഞു നിരപ്പാകും...അതുപോലെ തന്നെ എന്നെ കുറിച്ചുള്ള ഓർമ്മകളും മാഞ്ഞു മാഞ്ഞില്ലാതെയാവും.... നല്ല ശൈലി ആശംസകൾ

    ReplyDelete