Tuesday, March 22, 2011

വിഷുപ്പക്ഷി കണ്‍ തുറന്നപ്പോള്‍...




വീണ്ടും അവധി തീര്‍ന്നു എന്നു ഓര്‍മ്മിപ്പിക്കും വിധം തിരിച്ചു പോകാനുള്ള ടിക്കറ്റ്  കിട്ടിരിക്കുന്നു....

മനസ്സിലെ വീര്‍പ്പുമുട്ടല്‍ പുറത്ത് കാണിക്കാതെ ഒരു പുഞ്ചിരി മുഖത്ത് വരുത്തി  കൈനീട്ടി ആ ടിക്കറ്റ് വാങ്ങിയപ്പോള്‍  തന്റെ കൈകള്‍ വല്ലാതെ വിറച്ചിരുന്നുവോ...
മനസ്സിന് ഒരു വിങ്ങല്‍ അനുഭവപ്പെട്ടിരുന്നത് എന്തുകൊണ്ടാവാം......?
 

എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത്..രണ്ടു മാസത്തെ ലീവ് എങ്കിലും കിട്ടുമെന്നായിരുന്നു വിശ്വാസം...  എന്നാല്‍, കിട്ടിയതോ വെറും മുപ്പത് ദിവസത്തെ അവധി മാത്രം... സങ്കടം തോന്നിയെങ്കിലും കൂടെയുള്ളവര്‍ എത്ര പേരാണ് ലീവ് അനുവദിച്ചു കിട്ടാതെ വിഷമിക്കുന്നത്..അവരെ കുറിച്ച് ഓര്‍ത്തപ്പോള്‍ കിട്ടിയ മുപ്പതു ദിവസത്തില്‍ സന്തോഷം തോന്നി...ഇന്ന്...ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോയിരിക്കുന്നു....

തിരിച്ചു പോകാന്‍ മനസ്സു അനുവദിക്കുന്നതേയില്ല....എങ്ങനെയാ പോകാതിരിക്കുക...അമ്മുവിന്റെ പഠിപ്പ്, അവളുടെ വിവാഹം,വീടിന്റെ പുതുക്കി പണിയല്‍, അങ്ങനെ ചെയ്തു തീര്‍ക്കാന്‍ ഒരു പാടൊരുപാട് കാര്യങ്ങള്‍..പിന്നെ എങ്ങനെയാ തിരിച്ചു പോകാതിരിക്കുക....

മടുപ്പ് തോന്നുന്ന ദിനങ്ങളാണിനി എന്നെയും കാത്തിരിക്കുന്നത്..


അവിടെ, ചെറിയ മുറികളില്‍ പത്തും പതിനഞ്ചും പേര്‍ ഒരുമിച്ച് ഉറ്റവര്‍ക്ക് വേണ്ടി വിയര്‍പ്പൊഴുക്കാന്‍ പലനാട്ടില്‍ നിന്നുമായി എത്തിരിക്കുന്നവര്‍..ഭാഷയിലും വിശ്വാസത്തിലും ആചാരങ്ങളിലും വ്യത്യസ്തരാണെങ്കിലും എല്ലാവരും പ്രാരാബ്ധങ്ങളിലും കെട്ടുപാടുകളിലുമായി കുരുങ്ങി കിടക്കുന്നു എന്ന കാര്യത്തില്‍ എല്ലാവരും തുല്യരാണ്..


ഒരിക്കല്‍ ,ഖാദര്‍ തന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച്  പറഞ്ഞ് വിഷമം പങ്കു വച്ചപ്പോള്‍, രാമുവേട്ടന്‍ തന്റെ കൂടപ്പിറപ്പുകളുടെ ഭാവിയെ  കുറിച്ചു പറഞ്ഞപ്പോള്‍ തോന്നി..
എല്ലാവര്‍ക്കുമുണ്ട് വേദനകള്‍....അതില്‍ നിന്ന്‍ ജന്മമെടുക്കുന്ന സ്വപ്നങ്ങള്‍..

പക്ഷേ, ഓരോരുത്തരുടെയും കിനാവില്‍ തെളിയുന്നത് സഹോദരങ്ങളുടെയും കുട്ടികളുടെയും പഠിത്തവും, സഹോദരിയുടെ വിവാഹവും,കടകെണിയില്‍ നിന്നു മുക്തരാകുന്ന ഒരു ദിവസവും, സ്വന്തമായി ഒരു കിടപ്പാടം തന്റെ കുടുംബത്തിനായി കെട്ടിപ്പടുക്കുന്നതിന്റെ ചിത്രങ്ങളും മാത്രമാണ്.....

നാട് വിട്ട് നിന്ന് വര്‍ഷങ്ങളായി ചോര നീരാക്കി പണിതുയര്‍ത്തിയ വീട്ടില്‍ ഇതു വരെ സമാധാനമായൊന്നു ആശ തീരും വരെ അന്തിയുറങ്ങാന്‍ അവസരം ലഭിക്കാത്ത വേദനയെ കുറിച്ച്  രാഘവേട്ടന്‍ പറഞ്ഞു കണ്ണിരൊഴുക്കിയപ്പോള്‍  അതിയായ സങ്കടം തോന്നി...


സ്വന്തം അധ്വാനത്തിന്റെ ...വിയര്‍പ്പിന്റെ... ഉപ്പു കൊണ്ട് കെട്ടിപ്പടുക്കുന്ന മണിമാളികയില്‍ അന്തിയുറങ്ങി കൊതി തീര്‍ന്നവരായ ഒരു പ്രവാസിയെങ്കിലും ഉണ്ടാകുമോ...?

കുടുംബത്തിനായി തന്റെ ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കുന്നവര്‍ക്ക് എങ്ങനെയാണ് സ്വന്തം സുഖത്തെ സ്വപ്നം കാണാന്‍ കഴിയുക...

നഷ്ട ജീവിതത്തിന്റെ നിശ്വാസങ്ങള്‍ മാത്രം സ്വന്തമായുള്ളവള്ളവരാണ് പ്രവാസികള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി..


മുറിയില്‍ കൂട്ടുകാര്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഓരോരുത്ത
രും ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവരായതിനാല്‍ ജോലി കഴിഞ്ഞു തളര്‍ന്ന് വന്നപാടെ ചിലര്‍ കിടന്നുറങ്ങും...അവരുടെ ഉറക്കത്തിനു ഭംഗം വരാതെയിരിക്കാനായി ഒരു മൂളി പാട്ടു പോലും പാടാതെ മറ്റുള്ളവര്‍ കരുതേണ്ടതുണ്ട്....

ആകെ ഒഴിവു കിട്ടുന്നത് വെള്ളിയാഴ്ചയാണ്....അന്നാണ് കൂട്ടുകാരുമായി ഒന്നു ഒത്തു കൂടുക...

ആ ദിവസം മാത്രമേയുള്ളൂ മനസ്സു തുറന്ന് ഒന്ന് സന്തോഷിക്കാന്‍ കഴിയൂ..ചിലപ്പോള്‍ ഒരു സിനിമയും കണ്ട് കൂട്ടുകാരുടെ താവളങ്ങളില്‍ ചെന്ന് ഒരു പാര്‍ട്ടിയും കൂടി തിരിച്ചു വരുമ്പോഴേക്ക് ആ ദിവസവും തീര്‍ന്നിരിക്കും...

ജോലി ചെയ്ത് തളര്‍ന്നു വന്ന് ആഹാരം ഉണ്ടാക്കുമ്പോഴാവും മനസ്സ് നാട്ടിലെ കൊച്ചു വീട്ടിലെ അകത്തളങ്ങളില്‍ എത്തുക ...

ഉദ്ദേശിച്ചതൊന്നും ആവില്ല വേവിച്ചിറക്കുക...സാമ്പാര്‍ മനസ്സില്‍ കണ്ടു കൊണ്ടാവും പാചകം തുടങ്ങുക..പക്ഷേ, ഒടുവിലത് രസം പോലെ ആയി തീരും...അങ്ങനെ പുളിയും എരിവും ഉപ്പും ചേരാത്ത കറി കൂട്ടി ഓരോ ഉരുള ചോറും വായിലെത്തിക്കുമ്പോള്‍ എത്രയെത്ര ചിത്രങ്ങളാണ് മനസ്സിന്റെ ചില്ലു പാളിയില്‍ തെളിയുക..

കുട്ടിക്കാലത്ത്
ചോറും കറിയും വിളമ്പി അമ്മ കാത്തിരിക്കുന്നതും ..അതു തന്നെ കഴിക്കാന്‍ മടി പിടിക്കുമ്പോള്‍ സ്വാദുള്ള കറികളുമായി വാത്സല്യത്തോടെ അമ്മ ചോറു വാരി തരുന്നതും,  അമ്മയോട് കറികള്‍ നന്നായില്ല എന്ന പരാതി നിരത്തുന്നതും ..അങ്ങനെ ...അങ്ങനെ...

വിഷുവിനു നാട്ടില്‍ ഉണ്ടാവണം എന്നു നേരത്തെ നിശ്ചയിച്ചതായിരുന്നു ..അതിനു വേണ്ടി തന്നെ രണ്ടു വര്‍ഷം
ലീവെടുക്കാതെ പണിയെടുക്കേണ്ടിയും വന്നു. ലീവ് അപ്രൂവ് ആയി എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ എന്തു സന്തോഷമായിരുന്നു...
പിന്നെയങ്ങോട്ട് മനസ്സിനൊരു പുത്തന്‍ ഉണര്‍വ്വായിരുന്നു...ഓരോ ശ്വാസത്തിലും നാടും വീടും മാത്രമായിരുന്നു.....

നാട്ടിലെത്തിയപ്പോള്‍ ഏറ്റവും അതിശയിപ്പിച്ചത് നേരത്തേ പൂത്ത് വിഷുവിന്റെ ആഗമനം കാത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ തന്നെയാണ്... വിഷു കൂടാന്‍ വന്ന തന്നെ സ്വീകരിക്കാന്‍ നില്‍ക്കും
പോലെയായിരുന്നു എങ്ങും കണിക്കൊന്നകള്‍ പാതയോരത്ത് മഞ്ഞപന്തല്‍ ഒരുക്കിയിരുന്നത്...

വിഷുകാലത്തിന്റെ ഓര്‍മ്മകള്‍ നിരവധിയാണ്...
പണ്ട്, കൂട്ടുകാരുമൊത്ത്
കണി കാണുന്നതിനായി  കണിക്കൊന്ന കൈക്കലാകാന്‍ വേണ്ടി ഓടി നടക്കുമായിരുന്നു...തൊടിയിലും വഴിയോരത്തും ധാരാളം കൊന്ന പൂത്തു കിടന്നാലും വിഷുവിന്റെ തലേന്ന് അതെല്ലാം ആളുകള്‍ പോയിരിക്കും...
  കണി ഒരുക്കുന്നത് അമ്മയാണ്..
ഞങ്ങള്‍ കുട്ടികള്‍ അമ്മയെ സഹായിക്കാന്‍ ചെല്ലുമ്പോള്‍‘ഒരു സഹായവും വേണ്ടാട്ടൊ‘ എന്നു പറഞ്ഞ് അമ്മ ഞങ്ങളെ പായിക്കും .... ..കാരണമെന്തെന്നോ, കണിയൊരുക്കാന്‍ വാങ്ങുന്ന ആപ്പിള്‍, ഓറഞ്ച്, പഴുത്ത മാമ്പഴം, മുന്തിരി ,പഴം...എന്നിവയിലൊക്കെയാവും എന്റെയും ഏട്ടന്റെയും അമ്മുവിന്റെയും കണ്ണുകള്‍...“കണികണ്ടു കഴിഞ്ഞേ ഇതില്‍ നിന്നും എന്തും എടുത്തു കഴിക്കാവ്വൂ ട്ടോ”എന്ന് അമ്മ മുന്നറിയിപ്പു തന്നാലും എട്ടന്‍ അമ്മ കാണാതെ മുന്തിരി കൈക്കലാക്കും ..അമ്മയോടു പറയാതിരിക്കാന്‍ എനിക്കും അമ്മൂനും അതിലൊരു പങ്ക്   തരാറുണ്ടായിരുന്നു.. 

വിഷു ദിവസം അതിരാവിലെ അമ്മ വിളക്കു കൊളുത്തിയതിനു ശേഷം ആദ്യം വിളിച്ചുണര്‍ത്തുന്നത് എന്നെ തന്നെയായിരുന്നു..പിന്നെയാണ് അമ്മുവിനെ വിളിക്കുക ..അതു കഴിഞ്ഞേ ഏട്ടനെ വിളിച്ചുണര്‍ത്തൂ ,കാരണം,അതി രാവിലെ എഴുന്നേല്‍ക്കുക എന്നത് ഏട്ടനു ഇഷ്ടമായിരുന്നില്ല..ഒരുപാടു പണിപ്പെട്ടായിരുന്നു അമ്മ അന്നൊക്കെ ഏട്ടനെ ഉണര്‍ത്തിയിരുന്നത്..

അമ്മയുടെ നനുത്ത കൈകള്‍ കൊണ്ട് എന്റെ കണ്ണുകള്‍ പൊത്തി , വിളിച്ചുണര്‍ത്തി..എങ്ങും തട്ടാതെ, സൂക്ഷിച്ചായിരുന്നു അമ്മ എന്നെ കണികാണിക്കാന്‍ കൊണ്ടു പോയിരുന്നത് ....അമ്മയുടെ ആ നനുത്ത വിരലുകളുടെ സ്പര്‍ശം ഇപ്പോഴും കണ്‍ തടങ്ങളില്‍ ഉള്ളതു പോലെ.....

കുളിച്ച് വിഷുക്കോടിയണിഞ്ഞ് അമ്മയില്‍ നിന്നും കൈനീട്ടം വാങ്ങുമ്പോള്‍ എന്തു സന്തോഷമായിരുന്നു അന്ന് മനസ്സില്‍..പിന്നെ, ഞങ്ങള്‍ മൂവരും നേരെ പോകുന്നത് അമ്മാവന്റെ വീട്ടിലേക്ക് ആയിരുന്നു...അവിടെചെല്ലുമ്പോള്‍ അവിടുന്നും വിഷുകൈനീട്ടം കിട്ടിയിരുന്നു .അന്ന് മുഴുവന്‍ മൂവരും കൈനീട്ടമായി കിട്ടിയ ചില്ലറകളുടെ ഗമയിലാവും ...അന്നൊക്കെ  വിഷു ...മനസ്സിന്റെ ഉത്സവമായിരുന്നു....
 
ഏട്ടന്‍ പാവമായിരുന്നു...പഠിക്കാന്‍ മിടുക്കനായതിനാല്‍ പഠിച്ചിറങ്ങിയ ഉടന്‍ തന്നെ ഏട്ടന് ജോലിയും ലഭിച്ചു.ഏട്ടനു നിയമന ഉത്തരവു ലഭിച്ച ദിവസം എന്തു സന്തോഷമായിരുന്നു എല്ലാവര്‍ക്കും...

”രഘുവിനു ജോലി ആയില്ലേ, ഇനി ഭാനുവമ്മ രക്ഷപ്പെട്ടുവല്ലോ ‘എന്ന് പലരും അമ്മയോടു പറഞ്ഞു കേട്ടിട്ടുണ്ട്...അപ്പോഴെല്ലാം അത് ശരിയാണെന്ന് തനിക്കും തോന്നിയിരുന്നു...കാരണം, അച്ഛന്‍ മരിച്ചതില്‍ പിന്നെ, പശു, കോഴി എന്നിവയൊക്കെ വളര്‍ത്തിയും പറമ്പില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനവും കൊണ്ടാണ് അമ്മ ഞങ്ങളെ മൂന്നു പേരെയും ഒരു അല്ലല്ലുമറിയിക്കാതെ പോറ്റിയിരുന്നത്...

വിധിയെ തടുക്കാന്‍ ആര്‍ക്കാ കഴിയുക...അല്ലെങ്കില്‍ , ജോലിക്കു പോകാനായി ഏട്ടന്‍ ബസ് കാത്തു നിന്ന സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട വണ്ടി പാഞ്ഞ് കയറുമായിരുന്നോ...

ഏട്ടന്റെ വേര്‍പാടാണ് കുടുംബത്തിന്റെ ചുമതല എന്നില്‍ ഏല്പിച്ചത്..ഗള്‍ഫിലേക്ക് ഒരു വിസ തരപ്പെടുത്തി തരാന്‍ സഹായിച്ചതും അമ്മാവന്‍ തന്നെയായിരുന്നു..അമ്മയേയും അമ്മൂനെയും ഒറ്റയ്ക്കാക്കി പോകാന്‍ വിഷമം അന്ന് മനസ്സ് അനുവദിച്ചിരുന്നില്ല...പക്ഷേ, കുടുംബത്തിന്റെ സ്ഥിതിയോര്‍ത്തപ്പോള്‍ പോകേണ്ടി വന്നു....

“എവിടെക്കാ നന്ദന്‍കുട്ടിയ്യ്യ് പോയി വരുന്നത് ...മഴ വരണത് കണ്ടില്ല്യാന്നുണ്ടോ..” നാണിത്തള്ളയുടെ ചോദ്യം കേട്ടപ്പോഴാണ്  ചിന്തയില്‍ നിന്നുണര്‍ന്നത്.

ആഹാ, വേനല്‍ മഴയും വന്നെയിരിക്കുന്നു...
ഒരു മഴ കാണാന്‍ കൂടി കൊതിച്ച് വന്ന തനിക്ക് എന്തായാലും ഈ യാത്രയില്‍ ഒരു മഴ കൂടി ലഭിച്ചിരിക്കുന്നു..വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയപ്പോള്‍ അമ്മ ഇന്നലെ വിധിച്ചതാണ് “എന്താ ഒരു ചൂട് ...രണ്ടൂസത്തിനകം മഴയുണ്ടാകും..“എന്ന്..

ഗള്‍ഫിലേക്കു മടങ്ങാനുള്ള ടിക്കറ്റ് ഓക്കെയായി കിട്ടിയിരിക്കുന്നു ..ഇനി മൂന്നു ദിവസത്തിനകം മടങ്ങി പോകണമെന്ന് അമ്മയോടു പറയാന്‍ തന്നെ ഒരു വിഷമം...എങ്ങെന്യാ പറയുക കേള്‍ക്കുമ്പോള്‍ തന്നെ അമ്മയുടെ കണ്ണുകള്‍ നിറയും അതു തീര്‍ച്ച...
മനസ്സിലെ വിങ്ങലിനു ആശ്വാസമേകും പോലെ ചാറ്റല്‍ മഴ പെയ്തു തുടങ്ങീയിരിക്കുന്നു.....

ആ മഴത്തുള്ളികള്‍ ഏറ്റു വാങ്ങി വിങ്ങുന്ന മനസ്സുമായി വീട്ടിലേക്കുള്ള ഒറ്റയടി പാതയിലൂടെ നടന്നു.....

1 comment:

  1. കുഴപ്പമില്ലാതെ പറഞ്ഞു തീര്‍ത്ത രചന

    ReplyDelete