Thursday, August 18, 2011

ജീവതാളം......


തുരുമ്പിച്ച ജനലഴികളില്‍ പിടിച്ച് രമേശന്‍ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.അവിടെ , ജീവിതവും ആഗ്രഹങ്ങളും പോലെ സമാന്തരങ്ങളായി പോകുന്ന പാളങ്ങളില്‍ മിഴികള്‍ ഉടക്കി നിന്നു....

അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ ഒച്ചയും ഇന്ന്  നെഞ്ചിടിപ്പ് കൂട്ടുന്നതു പോലെ...ഓരോ തീവണ്ടി കടന്നു പോകുമ്പോഴും  ജീവിതയാത്രയുടെ കാതം കുറയ്ക്കും പോലെ തോന്നി...

ഒരിക്കല്‍, ഇതു പോലെ ഒരു തീവണ്ടി കടന്നു പോയപ്പോഴാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചതാവുമോ അന്ന്.....എല്ലാവരില്‍ നിന്നും എങ്ങനെയോ ഒറ്റപ്പെട്ടാണ് ചൊവ്വയൂര്‍ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തപ്പെട്ടത്...

തികച്ചും അപരിചിതമായ അന്തരീക്ഷത്തില്‍ ...ആള്‍ക്കൂട്ടത്തിനു നടുവില്‍ അകപ്പെട്ടു പോയ അഞ്ചു വയസ്സുകാരന്‍ കുട്ടി..  വിശന്നു വലഞ്ഞ്  ഒരു മൂലയില്‍ ഒതുങ്ങി കൂടിയിരുന്നു വിതുമ്പി കരയുന്നത് കണ്ടത് അവിടെ ഒരു ഭക്ഷണശാല നടത്തുന്ന സുപ്പയ്യ ആയിരുന്നു....

ചുവന്നു കലങ്ങിയ കണ്ണുകളും വലിയ മീശയും വലിയ ശരീരവുമുള്ള സുപ്പയ്യയെ കണ്ടപ്പോള്‍...ആ രൂപം അടുത്തടുത്ത് വന്നപ്പോഴേക്കും   പേടിച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയിരുന്നു...  
എങ്കിലും ,ചൂടു പാറുന്ന ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ സുപ്പയ്യ വന്നു സ്നേഹത്തോടെ വിളിച്ചപ്പോള്‍ ,കടുത്ത വേനല്‍ ചൂടില്‍ നടന്ന് വരുമ്പോള്‍ അഭയമാ‍യി ഒരു തണല്‍ മരം കിട്ടിയ ആശ്വാസമായിരുന്നു മനസ്സിനു...ആ ആശ്വാസത്തിലാണ് ഭയമെല്ലാം മാറി  സുപ്പായ്യയോടൊപ്പം  ചെന്നത്...

  സുപ്പയ്യ സ്നേഹത്തോടെ നല്‍കിയ പേരാണ് രമേശന്‍ എന്നത്...സുപ്പയ്യ വയറു നിറയെ ഭക്ഷണവും തല ചായ്ചുറങ്ങാന്‍ ഹോട്ടലിന്റെ പിറകില്‍ കുറച്ച് സ്ഥലവും ഒരു കീറ പായയും നല്‍കി.....
 
ദിനരാത്രങ്ങള്‍ പലതു പിന്നിട്ടപ്പോള്‍ പയ്യെ പയ്യെ  അറിയുകയായിരുന്നു സുപ്പയ്യയുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റെയും തിളക്കം...

ദിവസങ്ങള്‍ കൊഴിഞ്ഞു വീന്നപ്പോള്‍ ഏകനായ സുപ്പയ്യക്ക് സ്വന്തം മകനായി തന്നെ മാറുകയായിരുന്നില്ലേ താന്‍....ഒരു മകനു നല്‍കേണ്ട വാത്സല്യമാണ് ആരോരുമില്ലാത്ത തനിക്ക് സുപ്പയ്യ നല്‍കിയത്...
ക്രമേണ സുപ്പയ്യയോടൊപ്പം കടയിലെ കാര്യങ്ങളില്‍ സഹായിക്കാന്‍ തുടങ്ങി....
ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ചായ എടുത്തു കൊടുക്കാനും ഗ്ലാസ് കഴുകാനും ക്രമേണ ശീലിച്ചു.പിന്നെ, പിന്നെ , സ്റ്റേഷനില്‍ ഓരോ വണ്ടി എത്തുമ്പോഴും  പലഹാരങ്ങള്‍ വില്‍ക്കാന്‍ പോയി തുടങ്ങി....

ഒരു പ്രഭാതത്തില്‍ കടയില്‍ സുപ്പയ്യയെ കാണാനില്ല.അന്വേഷിച്ചു ചെന്നപ്പോഴാണ് കാണുന്നത്... വഴിയില്‍ എഴുന്നേല്‍ക്കാന്‍ പോലും ആവാതെ സുപ്പയ്യ തളര്‍ന്നു കിടക്കുന്നത് ..
സുപ്പയ്യ കിടപ്പിലായതോടെ കട നടത്തിപ്പിന്റെ ചുമതല കൂടി ഏറ്റെടുക്കേണ്ടതായി വന്നു... സുപ്പയ്യയുടെ അവസ്ഥ ആകെ തളര്‍ത്തി എങ്കിലും സുപ്പയ്യയുടെ വാക്കുകളാണ് അന്ന്  മനോബലം നല്‍കിയത്...

“ ഈ പാളത്തിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയുമാണു നമ്മുടെ ജീവിതം..കടന്നു വരുന്ന ഓരോ തീവണ്ടിയിലുമാണു നാം നമ്മുടെ സ്വപ്നം വിതയ്ക്കേണ്ടത്.അതിന്റെ സംഗീതമാണ് നമ്മുടെ ജീവതാളം.ആ താളം കാതോര്‍ത്ത് നീ അവിടെ എത്തണം.ഞനില്ല എങ്കിലും പതിവു പോലെ ആഹാരം വില്‍ക്കാന്‍”

സുപ്പയ്യയുടെ ഈ വാക്കുകള്‍ ഒരു മന്ത്രം പോലെ എന്നും മനസ്സില്‍ പ്രതിധ്വനിച്ചു...

അന്നു മുതല്‍ ഓരോ തീവണ്ടി എത്തുന്ന സമയത്തും ആവശ്യമായ ആഹാര സാധനങ്ങളുമായി സ്റ്റേഷനില്‍  എത്തി തുടങ്ങി....
ഒരു മകന്റെ വാത്സല്യത്തോടെ തന്നെ സുപ്പയ്യയ്യെ ശുശ്രൂഷിച്ചു എങ്കിലും , അധികം താമസിയാതെ ഈ ലോകത്തില്‍ വീണ്ടും തന്നെ തനിച്ചാക്കി സുപ്പയ്യ യാത്രയായി...

വീണ്ടും അനാഥനായി മാറിയപ്പോള്‍ സുപ്പയ്യയുടെ ഓര്‍മ്മകളിലാണ്ആ കട നടത്തി വന്നത്.
എന്നും നാലു മണിയ്ക്കുള്ള തീവണ്ടി കടന്നു പോകുന്ന ശബ്ദം കേട്ടാണ്  ഉറക്കം ഉണരുക.
അന്നും പതിവു പോലെ തന്നെ ഉണര്‍ന്നു.പക്ഷേ ,ശരീരം അനക്കാന്‍ പോലും  കഴിയുന്നില്ല. മേലാസകലം വേദന കൊണ്ട് പുളയും പോലെ തോന്നി.

തീരെ അവശത തോന്നിയതിനാലാണ് അപ്പോള്‍ തന്നെ അടുത്തുള്ള വൈദ്യരെ പോയി കണ്ടത്.വൈദ്യരാണ് ടൌണിലെ വലിയ ആശുപത്രിയിലേക്ക്  കടലാസ്സ് തന്ന് വിട്ടത്.അവിടെ വച്ചായിരുന്നു ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്....

തനിക്കിനി ഈ യാത്ര അധികം ഇല്ല..ഏതു നേരത്തും മരിച്ചു പോകാം.തന്റെ മജ്ജയിലാകെ അര്‍ബുദം എന്ന മാരക രോഗം പടര്‍ന്നിരിക്കുന്നു .....ദൈവത്തോട് വല്ലാത്ത ഒരു പകയാണ് അപ്പോള്‍ തോന്നിയത്....

ആശുപത്രി കിടക്കയിലായപ്പോഴും തീവണ്ടിയുടെ സംഗീതം കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു...ഇപ്പോള്‍ ഇവിടെ ഈ മരുന്നുകളുടെ ഗന്ധം ശ്വസിച്ച് നിമിഷങ്ങള്‍ എണ്ണി തീര്‍ക്കുമ്പോള്‍ അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടിയുടെ ചൂളം വിളിയിലൂടെയും തന്റെ ജീവിത ചക്രം നീങ്ങുന്നതറിയുന്നുണ്ട്....

കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ താളവും തന്റേ നെഞ്ചിടിപ്പിന്റെ.....
ജീവന്റെ താളമായി തോന്നുകയാണ്....അല്ല അത് കുറയുന്ന ശ്വാസ വേഗതയുടെ താളമായി ഏറ്റുവാങ്ങുകയാണ്...

No comments:

Post a Comment